റോബട് യുഗം വന്നുകൊണ്ടിരിക്കുകയല്ല, ഇതാ എത്തിക്കഴിഞ്ഞു. പൊലീസായാണ് ദുബായിൽ യന്ത്രമനുഷ്യൻ അവതരിച്ചിരിക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോ കോൺഫറൻസിൽ അതിഥികളെ വരവേൽക്കാൻ ദുബായ് പൊലീസിന്റെ റോബോകോപുണ്ട്.
ഇതോടെ പൊലീസായി റോബട്ടിനെ രംഗത്തിറക്കി ദുബായ് സാങ്കേതികവിദ്യ രംഗത്തു പുതിയ ചരിത്രവും രചിച്ചു. ലോകത്തിലെ ആദ്യത്തെ ഓപ്പറേഷനൽ റോബട് പൊലീസുകാരനെ സേനയിൽ ചേർത്താണ് ദുബായ് പൊലീസ് പുതിയ കാൽവയ്പ് നടത്തിയത്. 170 സെന്റിമീറ്റർ ഉയരവും നൂറുകിലോഗ്രാം ഭാരവുമുള്ള റോബോകോപിന് മനുഷ്യരുടെ ആംഗ്യങ്ങളും കൈചലനങ്ങളും ഒന്നരമീറ്റർ അകലെനിന്നുവരെ അറിയാനാവും.
വ്യക്തിയുടെ മുഖത്തെ ഭാവമാറ്റങ്ങൾപോലും വേർതിരിച്ച് അറിയാനാവുന്ന റോബോകോപ് അതിന് അനുസരിച്ച് അഭിവാദന രീതികളും മാറ്റും. സന്തോഷം, ദുഃഖം, ചിരി തുടങ്ങിയവ യന്ത്രപൊലീസ് തിരിച്ചറിയുമെന്നാണ് അധികൃതർ പറയുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അത്യാധുനിക സ്മാർട് സാങ്കേതികവിദ്യ തുടങ്ങിയവ വഴി പ്രവർത്തിക്കുന്ന റോബട്ടിനു സോഫ്റ്റ്‌വെയർ സഹായത്തോടെ മുഖലക്ഷണം നോക്കി കള്ളൻമാരെ തിരിച്ചറിയാനുള്ള കഴിവുമുണ്ടെന്നു പൊലീസ് പറഞ്ഞു.
വിഡിയോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്. ജനങ്ങളെ മാളുകളിലും വഴികളിലും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണു റോബോകോപിനു രൂപം നൽകിയതെന്നു ദുബായ് പൊലീസ് സ്മാർട് സർവീസസ് ഡയറക്ടർ ജനറൽ ഖാലിദ് നാസിർ അൽ റസൂഖി അറിയിച്ചു. സ്മാർട് സിറ്റി സാങ്കേതികവിദ്യ സ്വായത്തമാക്കി ഈ രംഗത്തു രാജ്യാന്തര നേതൃസ്ഥാനത്ത് എത്തുകയെന്ന ദുബായിയുടെ ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് റോബോകോപ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രദർശനത്തിനുശേഷം അടുത്ത ‘പോസ്റ്റിങ്’
പ്രദർശനം സമാപിച്ചതിനുശേഷം ജനത്തിരക്കേറിയ സ്ഥലങ്ങളിൽ യന്ത്രപൊലീസിന്റെ സേവനം ലഭ്യമാക്കാനാണു പൊലീസ് നീക്കം. കെട്ടിടങ്ങളുടെ ഉൾഭാഗങ്ങളിലൂടെ സഞ്ചരിക്കാനും രേഖാചിത്രം തയാറാക്കാനും റോബോകോപിനു മികവുണ്ട്. പൊലീസിന്റെ സ്മാർട് സേവനങ്ങൾ റോബോകോപിലുള്ള ബിൽറ്റ് ഇൻ ടാബ്‌ലറ്റ് വഴി ജനങ്ങൾക്കു ലഭ്യമാക്കാനും സാധിക്കും. ഇംഗ്ലിഷ്, അറബിക് ഉൾപ്പെടെ ആറു ഭാഷകളിൽ റോബട് സംവദിക്കും. ഹസ്തദാനം ചെയ്യാൻ കഴിവുള്ള യന്ത്രപൊലീസ് സൈനിക സല്യൂട്ടും നൽകും.