അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് റിയാദിലെ ഓരോ ചലനങ്ങളും ലോകത്തെ അറിയിക്കാന്‍ വൻ മാധ്യമപടയും. രാജ്യാന്തര വാര്‍ത്താ ഏജന്‍സികളടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് റിയാദ് ഉച്ചകോടി ഒപ്പിയെടുക്കാന്‍ എത്തിയത്. സൗദിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം മാധ്യമ പ്രതിനിധികള്‍ എത്തുന്നത് ആദ്യമായാണെന്ന് സൗദി കള്‍ച്ചര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശനത്തിന്റെ പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്.
ട്രംപ് സന്ദര്‍ശനത്തിന് മക്ക ഹറം പള്ളി ഇമാമും ആശംസയറിയിച്ചു. ഇന്നലെ നടന്ന ഖുത്ബ പ്രസംഗത്തിലാണ് ഞായര്‍ മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ നിലയില്‍ രൂപപ്പെടുമെന്ന് ആശംസിച്ചത്. റിയാദില്‍ നടക്കുന്ന ഇസ്‌ലാമിക് അറബ് അമേരിക്കന്‍ ഉച്ചകോടി ലോക ജനതക്ക് പുതിയൊരു ലോകം സമ്മാനിക്കുമെന്നും ഹറം ഇമാം ശൈഖ് സ്വാലിഹ് ബിന്‍ ഹാമിദ് വെളിയാഴ്ച ജുമുഅ ഖുത്ബയില്‍ പറഞ്ഞു .