കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പ്രമുഖനായ മാത്തുണ്ണി മാത്യൂസ് (ടൊയോട്ട സണ്ണി-81) നിര്യാതനായി. അസുഖത്തെ തുടർന്ന് മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇവിടുത്തെ വസതിയിലാണ് അന്ത്യം. സംസ്കാരം പിന്നീട് നാട്ടിൽ.
കോട്ടയം കുമ്പനാട്ട് പരേതരായ എ.സി.മാത്യൂസിന്റെയും ആച്വിയമ്മയുടെയും മകനായ എം.മാത്യൂസ് 1956ലാണ് ജോലി തേടി കുവൈത്തിൽ എത്തിയത്. 1957 ൽ നാസർ മുഹമ്മദ് അൽ സായർ ആന്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1989ൽ കമ്പനി ജനറൽ മാനേജറായാണ് വിരമിച്ചത്. ടൊയോട്ട വാഹനങ്ങളുടെ കുവൈത്തിലെ വിതരണക്കാരായ കമ്പനിയിൽ തന്റെ വ്യാപാരവൈഭവം കൊണ്ട് ടൊയോട്ട കാറുകളെ കുവൈത്തിൽ മുന്നിലെത്തിച്ചതിന്റെ ക്രെഡിറ്റാണ് എം.മാത്യൂസിനെ ടൊയോട്ട സണ്ണിയാക്കിയത്.
1990 മുതൽ സ്വന്തമായി സ്ഥാപിച്വ സഫീന കാർ റെന്റൽ കമ്പനി, സഫീന ജനറൽ ട്രേഡിങ് കമ്പനി എന്നിവയുടെ മാനേജിങ് പാർട്ണറും ജാബ്രിയ ഇന്ത്യൻ സ്കൂൾ ചെയർമാനുമാണ്. കുമ്പനാട്ടെ നോയൽ മെമ്മോറിയൽ സ്കൂൾ, ചെന്നൈ ലയോള കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുവൈത്ത് ഇന്ത്യൻ ആർട് സർക്കിളിന്റെ സ്ഥാപകരിൽ പ്രമുഖനാണ്. ഇന്ത്യൻ ബിസിനസ് കൗൺസിൽ, ഇന്ത്യൻ സ്കൂൾ എന്നിവയുടെ ചെയർമാനായിട്ടുണ്ട്. ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിന്റെ ആദിരൂപമായ ഇന്ത്യൻ സ്കൂളിന്റെ ട്രസ്റ്റി അംഗവും ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്..
കുവൈത്തിലെ പഴക്കം ചെന്ന മലയാളി കൂട്ടായ്മയായ കുവൈത്ത് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ രൂപവത്കരണത്തിൽ മുൻനിര പ്രവർത്തകനായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം സഭകളുടെ ആരാധനാകേന്ദ്രമായ നാഷണൽ ഇവാൻജലിക്കൽ ചർച് (എൻഇസികെ) സമിതിയിലെ മുതിർന്ന അംഗമാണ്.
1990ൽ കുവൈത്തിൽ ഇറാഖിന്റെ അധിനിവേശത്തെ തുടർന്ന് പ്രയാസത്തിലായ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിന് നേതൃത്വം നൽകിയ എം.മാത്യൂസ് 2003ലെ ഗൾഫ് യുദ്ധവേളയിലും ഇന്ത്യൻ സമൂഹത്തിന് ആത്മധൈര്യവുമായി മുൻനിരയിലുണ്ടായിരുന്നു.
ഭാര്യ മേരി മാത്യു. മക്കൾ: ജെയിംസ് എം മാത്യൂസ് (ബിസിനസ്, കുവൈത്ത്, ബെംഗ്ലൂരു), ആനി എം മാത്യു (ഡൽഹി), സൂസൺ എം മാത്യൂസ് (യുഎൻ മനുഷ്യാവകാശ കമ്മീഷണിൽ ലോയർ, ജനീവ).