ജിദ്ദ : സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി എക്‌സിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം ആവർത്തിച്ച് ആവശ്യപ്പെട്ടു.പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ എക്‌സിറ്റ് ലഭിച്ച ശേഷം തിരികെ പോകാത്തവരുടെ എക്‌സിറ്റ് റദ്ദാക്കി നിയമനടപടി സ്വീകരിക്കും.പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ ഇനിയും സൗദിയിൽ തങ്ങുന്ന അനധികൃത താമസക്കാർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.
‘നിയമലംഘകരില്ലാത്ത രാജ്യം’ ക്യാംപെയിന്റെ ഭാഗമായി പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി പകുതിയിലേറെ പിന്നിട്ടപ്പോൾ 49000 വിദേശികൾ സ്വദേശത്തേക്ക് മടങ്ങിയതായി ക്യാംപെയിന്റെ ഉന്നതാധികാര സമിതി തലവൻ കേണൽ ജംആൻ അൽ ഗാംദി പറഞ്ഞു.2.24 ലക്ഷം വിദേശികൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങാനാഗ്രഹിച്ച് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെത്തി.ക്യാംപെയിന്റെ പ്രാധാന്യത്തെക്കുറിച്ച് തബൂക്കിൽ സംഘടിപ്പിച്ച പൊതുജന ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇഖാമ നിയമലംഘകരും അതിർത്തിയിലൂടെ നുഴഞ്ഞു കയറിയവരും രാജ്യ സുരക്ഷക്ക് വൻ ഭീഷണിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.നിയമലംഘകർക്ക് ഒരു കാരണവശാലും ജോലിയോ അഭയമോ നൽകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.