ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി റമസാനിൽ നടത്തുന്ന ധനശേഖരണം ബാങ്ക് അക്കൌണ്ടുകൾ വഴി മാത്രമായിരിക്കണമെന്ന് കുവൈത്ത് സാമൂഹിക മന്ത്രാലയം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഔദ്യോഗിക സംഘങ്ങൾ നടത്തുന്ന ധനശേഖരണം അത്തരത്തിൽ മാത്രമാണെന്ന് ഇമാമുമാര്‍ ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കുന്നു.
മന്ത്രാലയത്തിന്‍റെ അനുമതിയോടെ മാത്രമേ ധനശേഖണം പാടുള്ളൂ. പള്ളികളിൽ ആരാധനയ്ക്കായി എത്തുന്നവർക്ക് പ്രയാസം ഉളവാക്കുംവിധം സംഭാവന പിരിവ് പാടില്ല. ധനശേഖരണത്തിനായി മന്ത്രാലയത്തിൽനിന്ന് ലഭിച്ച അനുമതിപത്രം ഇമാമിനെ കാണിക്കണം. പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ പള്ളിയുടെ പിറകുവശത്ത് മാത്രമേ പ്രദർശിപ്പിക്കാവൂ. ദൌത്യം പൂർത്തിയാകുന്നതോടെ പോസ്റ്ററുകളും നീക്കം ചെയ്യണം. ഓൺലൈൻ സംവിധാനത്തിലൂടെ ബാങ്ക് അക്കൌണ്ട് പ്രയോജനപ്പെടുത്തിയാകണം ധനശേഖരണം. പണം നേരിട്ട് സ്വീകരിച്ചതായി തെളിഞ്ഞാൽ ധനശേഖരണത്തിന് മന്ത്രാലയം നൽകിയ പെർമിറ്റ് പിൻവലിക്കും. പള്ളി ഇമാമുമാർ ഒരുവിധ ധനശേഖരണത്തിലും പങ്കാളികളാകാൻ പാടില്ല. ധനശേഖരണത്തിനായി ആർക്കെങ്കിലും അനുമതി നൽകാനും ഇമാമുമാർക്ക് അധികാരമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.