അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ സ്വപ്ന നഗരി മതിവരുവോളം കണ്ട് മായ ടീച്ചര്‍ മടങ്ങി. സ്വപ്ന സാക്ഷാത്കരത്തിന് വഴിയൊരുക്കിയ കോളജ് സുഹൃത്ത് ഷൈമയുമൊന്നിച്ചായിരുന്നു മടക്കയാത്ര. സുവര്‍ണ നഗരിയെ തൊട്ടറിഞ്ഞ അനുഭവം വിവരിക്കാന്‍ വാക്കുകള്‍ മതിയായില്ല മായ ടീച്ചര്‍ക്ക്.
ആലുവ യു.സി കോളജിലെ പഴയ സഹപാഠി ഷൈമയാണ് ഇരുളിനപ്പുറമുള്ള ലോകത്തേക്ക് സുഹൃത്ത് മായയെ കൂട്ടിക്കൊണ്ടുവന്നത്. കേട്ടറിഞ്ഞ സുവര്‍ണ നഗരിയെ തൊട്ടറിഞ്ഞപ്പോള്‍ വിവരിക്കാന്‍ വാക്കുകള്‍ മതിയായില്ല മായയ്ക്ക്.
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉയരങ്ങളില്‍നിന്ന് മായ യുഎഇയുടെ ആവോളം സൌന്ദര്യം ആവോളംആസ്വദിച്ചു. ദുബായ് ക്രീക്കിലെ അബ്രയിലൂടെയുള്ള യാത്രയും അബുദാബി ഷെയ്ഖ് സായിദ് മോസ്കിലെ സന്ദര്‍ശനവും മായയ്ക്ക് അവിസ്മരണീയ അനുഭവമായി.
കാഴ്ചയുള്ളവര്‍ വരെ ഒറ്റയ്ക്ക് നടക്കാന്‍ പേടിക്കുന്ന ഇക്കാലത്ത് കോളജ് സുഹൃത്തിനെ കാണാന്‍ മൂവായിരത്തോളം കിലോമീറ്റര്‍ താണ്ടി മായ അബുദാബിയിലെത്തിയത് ഒറ്റയ്ക്കുതന്നെ. കാഴ്ചയില്ലാത്തവര്‍ക്കും കാണാന്‍ ചിലതുണ്ട് എന്ന സന്ദേശമാണ് ഈ യാത്രയിലൂടെ മായ ലോകത്തോട് പങ്കുവയ്ക്കുന്നത്.ഇടുക്കി തൊടുപുഴ സ്വദേശിയായ മായക്ക് കാഴ്ചയില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത് മൂന്നര വയസില്‍. സ്പെഷ്യല്‍ സ്കൂളിലാണ് പഠിച്ചതെങ്കിലും പഠിപ്പിക്കുന്നത് സാധാരണ സ്കൂളില്‍. എല്ലാത്തിനെയും പോസിറ്റീവ് കാണാൻ ഉള്ള ഉൾകരുത്താണ് മായ ടീച്ചറുടെ ജീവിത വിജയം. അറിഞ്ഞതിലും അപ്പുറമുള്ള ഈ രാജ്യത്തെ കാണാന്‍, കൂടുതല്‍ അനുഭവിച്ചറിയാന്‍ ഇനിയും വരണമെന്ന മോഹവും പങ്കുവച്ചാണ് മായ ടീച്ചര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.