ജിദ്ദ : സൗദിയുമായി പ്രതിരോധ മേഖലയിലെ സൗഹൃദം കൂടുതൽ ശക്തമാക്കാൻ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ ജിദ്ദാ സന്ദർശനം വഴിയൊരുക്കിയതായി റിയർ അഡ്മിറൽ ആർ.ബി പണ്ഡിറ്റ് പറഞ്ഞു. ജിദ്ദ സന്ദർശനം പൂർത്തിയാക്കിയ മൂന്ന് ഇന്ത്യൻ നാവിക സേനാ കപ്പലുകളും ഇന്ന് മുംബൈയിലേക്ക് മടങ്ങും. വാണിജ്യ, വ്യാപാര, സാംസ്‌കാരിക മേഖലയിലെന്ന പോലെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സഹകരണം അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്.
2006ലെയും 2010ലെയും ദൽഹി, റിയാദ് പ്രഖ്യാപനങ്ങളോടെ പ്രതിരോധ മേഖലയിലും ഈ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒട്ടേറെ സൗദി നാവികർ പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ പരിശീലനത്തിനായി ഇന്ത്യയിലെത്തിയിരുന്നു.
ജിദ്ദയിലെ സന്ദർശന വേളയിലും സൗദിയുടെ നാവിക സേനാംഗങ്ങളുമായി സംയുക്ത പരിശീലനവും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകളും ഉണ്ടായിരുന്നുവെന്ന് ഐ.എൻ.എസ് ത്രിശൂലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഐ എൻ എസ് ത്രിശൂലിനു പുറമെ ഐ.എൻ.എസ് മുംബൈ, ഐ.എൻ.എസ് ആദിത്യ എന്നീ നാവിക കപ്പലുകളാണ് ജിദ്ദയിലെത്തിയത്. ഈ മൂന്നു നാവിക കപ്പലുകളും പശ്ചിമ നാവിക കമാന്റിന്റെ പരിധിയിൽ വരുന്നതാണ്.
ഹൈഡ്രോഗ്രാഫിക് സർവേയിൽ ഏർപ്പെടുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് സാധിക്കുന്നു. ജിദ്ദയിലെത്തിയ നാവിക കപ്പലുകളിൽ സന്ദർശനം നടത്തുന്നതിന് വിദ്യാർഥികളടക്കം ഇന്ത്യൻ സമൂഹത്തിനും അവസരം ലഭിച്ചിരുന്നു.ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡിഫൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.