എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ നേരിടാൻ പര്യാപ്തമാണെന്ന് ഒമാൻ. ചെലവുകൾ കുറച്ചും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കിയുമാണ് വില വ്യത്യാസത്തെ ഒമാൻ നേരിട്ടത്.
വര്‍ഷങ്ങളായി അനുഭവപ്പെടുന്ന എണ്ണ വിലയിലെ ചാഞ്ചാട്ടത്തില്‍ വെല്ലുവിളികൾ ഏറെ ഉണ്ടെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കം വിവിധ മേഖലകളിൽ മികച്ച പ്രവർത്തനത്തിന് സാധിച്ചതായി പെട്രോളിയം ഡവലപ്മെന്‍റ് മേധാവി റൗൾ റെസ്റ്റ്യൂസി പറഞ്ഞു. എണ്ണവില കൂടിയാലും കുറഞ്ഞാലും അത് നേരിടാൻ രാജ്യം സജ്ജമാണ്. കഴിഞ്ഞ വർഷം പ്രവർത്തന ചെലവിൽ 160 കോടി ഡോളർ വെട്ടിക്കുറച്ചാണ് പ്രതിസന്ധി തരണം ചെയ്തത്.
ഇത്തവണ 150 കോടി ഡോളറിന്‍റെ കുറവാണ് ലക്ഷ്യമിടുന്നത്. എണ്ണവില കഴിഞ്ഞയാഴ്ച അമ്പത് ഡോളറിന് താഴെ എത്തിയിരുന്നു. കുറഞ്ഞ ആവശ്യത്തിന് ഒപ്പം വിവിധയിടങ്ങളിൽ കൂടുതൽ ക്രൂഡോയിൽ ശേഖരങ്ങൾ കണ്ടെത്തുകയുമാണ് ഇപ്പോൾ ചെയുന്നത്. ഇതുവഴി നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ക്രൂഡോയിൽ ഉൽപാദിപ്പിക്കാൻ സാധിക്കും. 70 കോടി ബാരൽ വീണ്ടെടുക്കാവുന്ന ഇന്ധനശേഖരമുള്ള 46 സ്ഥലങ്ങൾ പുതിയായി തിരിച്ചറിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.