പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നവരിൽനിന്നു പിഴ ഈടാക്കുമെന്നു ദുബായ് മുനിസിപ്പാലിറ്റി. ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി 700 ബോധവൽക്കരണ ബോർഡുകൾ വെയ്സ്റ്റ് മാനേജ്മെന്റ് വകുപ്പ് സ്ഥാപിച്ചു. നിയമം ലംഘിക്കുന്നവർക്കു 500 ദിർഹമാണു പിഴ. എന്നാൽ രണ്ടാം തവണയും നിയമം ലംഘിച്ചാൽ പിഴ ഇരട്ടിയാണ്.
വൃത്തിയായും സുസ്ഥിരമായും എമിറേറ്റ് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നു വൈവിധ്യമാർന്ന സംസ്കാരത്തിൽ ജീവിക്കുന്ന ലക്ഷക്കണക്കിനു താമസക്കാരാണു ദുബായിലുള്ളത്. പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതു സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനാണു ബോധവൽക്കരണ നടപടികൾ. പൊതുജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണിത്. മുനിസിപ്പാലിറ്റിയുടെ ഹാവ് യുവർ സേ എന്ന പദ്ധതിയുടെ ഭാഗമായി അഹമ്മദ് അൽ സമ്മാക് എന്നയാളാണു നിർദേശം നൽകിയത്.