കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളിലൂടെയായിരുന്നു അവരുടെ യാത്രകൾ. ആ സ്വപ്നങ്ങളിൽ അവരുടെ സന്തോഷവും സ്നേഹവും സൗഹൃദവും ആഗ്രഹങ്ങളുമൊക്കെ കോരിത്തരിച്ചു നിന്നിരുന്നു. കൊച്ചുകൊച്ചു കലപിലകളായും പിണക്കങ്ങളായും ഇണക്കങ്ങളായും നാളുകൾ കടന്നു പോകവേ ഒരിക്കൽ ഒരു കറുത്ത നിമിഷങ്ങളിൽ ആ ഒച്ചകളൊക്കെയും നിലച്ചുപോയി!. വാഹനാപകടങ്ങൾക്കെതിരെ ബോധവത്കരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കീപ് ദ് ഡ്രീംസ് എലൈവ് എന്ന ഹ്രസ്വ ചിത്രം കാണുന്ന ഏതൊരാളുടെയും കരളലയിപ്പിക്കുന്നു.
വലുതാകുമ്പോൾ എൻ്റെ പിതാവിനെ പോലെ എനിക്ക് പൊലീസുകാരനാകണം, എനിക്ക് അഗ്നിശമന സേനക്കാരൻ.. ഇൗ അവധിക്കാലത്ത് ഞങ്ങൾ ജർമനിയിൽ പോകും.. ഞാൻ മുത്തശ്ശിയോടൊപ്പം സലാലയിലേയ്ക്കാ പോകുന്നേ... മുറിഞ്ഞുപോകുന്ന കുഞ്ഞു സംഭാഷണങ്ങളിൽ നിന്നുള്ള അഗ്നി പ്രേക്ഷകരുടെ ആത്മാവിലേയ്ക്ക് പടരുകയാണ് ഇൗ കൊച്ചു ചിത്രത്തിലൂടെ. നമുക്ക് നമ്മുടെ കുഞ്ഞു മക്കളുടെയെങ്കിലും സ്വപ്നങ്ങൾ കാത്തു സൂക്ഷിക്കാം എന്ന സന്ദേശത്തിലൂടെ അവസാനിക്കുന്ന ഇൗ വീഡിയോ കാണുന്ന ഏതൊരാളും പിന്നീടൊരിക്കലും അശ്രദ്ധയോടെ വാഹനമോടിക്കുകയില്ല.
സ്കൂൾ ബസ് അപകടത്തിലൂടെ പൊലിഞ്ഞു പോയ ജീവനുകളെക്കുറിച്ച് അറബിക് സംഭാഷണം ഉപയോഗിച്ചാണ് 44 സെക്കൻഡ് മാത്രമുള്ള വീഡിയോ ഒരുക്കിയത്. ഇംഗ്ലീഷ് സബ് ടൈറ്റിൽ വഴി വിദേശികള്‍ക്കും ഹൃദയത്തിൽ നീറ്റലോടെ മാത്രമേ ഇത് കണ്ട് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. റോഡപകടങ്ങളെ അധികൃതർ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇൗ ഹ്രസ്വ ചിത്രം വിളിച്ചുപറയുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന 33–ാമത് ഗൾഫ് ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് അധികൃതർ പുറത്തിറക്കിയ റിപോർട്ടിൽ, 2015ൽ യുഎഇയിൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 675 ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷം 725 ആയി വർധിച്ചതായി പറയുന്നു. ഇതിൽ 55 പേരും 18നും 30നുമിടയിൽ പ്രായമുള്ളവരാണ്. നിലവിൽ ഒരു ലക്ഷം പേരിൽ 5.6 പേർ യുഎഇയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ആകുമ്പോഴേയ്ക്കും ഇത് ഒരു ലക്ഷത്തിന് മൂന്നായി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്.ജനറൽ സെയ്ഫ് അബ്ദുല്ല അൽ ഷഫർ പറയുന്നു. ട്രാഫിക് സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അബുദാബി പൊലീസ് കമാൻഡർ ജനറൽ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ രുമൈതി പറഞ്ഞു. 2030 നകം റോഡപകടങ്ങൾ പൂർണമായ തോതിൽ കുറയ്ക്കുകയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു.