ഫിഫ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഖത്തറിൽപൂർത്തിയായ ഖലീഫ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച. വൈകിട്ട് ഏഴിന് നടക്കുന്ന അമീർ കപ്പ് ഫൈനലാണ് നവീകരിച്ച സ്റ്റേഡിയത്തിലെ ആദ്യമൽസരം.
ലോകനിലവാരത്തില്‍ പുതുക്കിപ്പണിത സ്‌റ്റേഡിയത്തില്‍ 48,000 പേര്‍ക്ക് ഇരിക്കാം. മേൽക്കൂരയും ശീതീകരണ, വെളിച്ച സംവിധാനങ്ങളും നവീകരിച്ചു. 40 വർഷം പിന്നിട്ട സ്റ്റേഡിയത്തിലെ പുൽത്തകിടിയും സീറ്റും ഉൾപ്പെടെ അടിമുടി മാറ്റി. 2022ലെ ലോകകപ്പിനായി ഖത്തർ നിർമിക്കുന്ന എട്ടു സ്റ്റേഡിയങ്ങളിൽ ആദ്യത്തേതാണിത്. ചെൽസിയിലെ സ്റ്റാംഫോർഡ് ബ്രിഡ്ജ്, ആംസ്റ്റർഡാം അറീന എന്നിവയിലുള്ളതു പോലെ എൽഇഡി സംവിധാനമുള്ള ലോകത്തിലെ പത്തു സ്റ്റേഡിയങ്ങളില്‍ ഒന്നാണിത്. 23 ഡിഗ്രി താപനില നിലനിർത്താനാകുംവിധമാണ് ശീതീകരണ സംവിധാനം. ടിക്കറ്റിങ്, സുരക്ഷാ സംവിധാനം, രണ്ടിടത്തായുള്ള വിഐപി സീറ്റുകൾ, സ്‌കൈ ബോക്‌സ് തുടങ്ങിയവയും പുതുമകളാണ്.
ഭിന്നശേഷിയുള്ളവർക്ക് കളി കാണാനുള്ള സംവിധാനവുമുണ്ട്. ഓട്ടിസമുള്ള കുട്ടികൾക്കായി രണ്ടു സ്‌കൈ ബോക്‌സുകളും. അഞ്ചു വർഷത്തിനപ്പുറം ലോകകപ്പ് ക്വാർട്ടർ ഫൈനൽവരെ ഇവിടെ നടക്കും. സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടൂർണമെന്‍റ് എന്ന നിലയിൽ അമീർ കപ്പ് ഫൈനലും പ്രധാനമാണ്. ലോകകപ്പ് പ്രവർത്തനങ്ങളിൽ ഖത്തറിന്‍റെ ഒരുക്കങ്ങളുടെ സാക്ഷ്യപത്രമാകും വെള്ളിയാഴ്ചത്തെ മൽസരം.