ഒമാനിലുള്ള വിദേശികള്‍ക്ക് സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതിനോട് അനുകൂല നിലപാടാണെന്ന് ഭവന മന്ത്രാലയം. നിലവില്‍ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകള്ക്കുള്ളിലാണ് വിദേശികള്‍ക്ക് വസ്തു വാങ്ങാന്‍ അനുമതിയുള്ളത്.
മൂന്നാമത് ഒമാൻ റിയൽ എസ്റ്റേറ്റ് സമ്മേളനത്തിലാണ് വിദേശികൾക്ക് സ്വന്തം പേരിൽ ഭൂമി എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്. ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്ക് പുറത്തേക്കും ഈ അനുമതി വ്യാപിപ്പിക്കണമെന്ന വിഷയത്തിൽ തങ്ങൾക്ക് അനുകൂല നിലപാടാണെന്ന് ഭവന മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സിഹം അൽ ഹാർത്തി പറഞ്ഞു. തുടർ നടപടികൾക്ക് മജ്ലിസു ശൂറയും മന്ത്രിസഭാ കൗൺസിലും അനുമതി നൽകേണ്ടതുണ്ട്. പദ്ധതികളിലെ ഒരു ശതമാനം വിദേശികൾക്കായി മാറ്റിവക്കാവുന്നതാണെന്ന് അൽ ഹാർത്തി പറഞ്ഞു. നിശ്ചിതകാലം ഒമാനിലുണ്ടായിരുന്നവര്ക്കേ വസ്തു വാങ്ങാവൂ എന്നതടക്കമുള്ള നിബന്ധനകൾ പുതിയ നിയമത്തില്‍ ഒഴിവാക്കിയേക്കും. അഞ്ചു ലക്ഷം സ്വദേശി അപേക്ഷകര്‍ക്ക് മസ്കത്തിലും പരിസരപ്രദേശങ്ങളിലുമായി ഭൂമി അനുവദിക്കുമെന്നും അറിയിച്ചു.