സൈബർ ആക്രമണങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലിന്‍റെ ഭാഗമായി ഒമാനിൽ വിവിധ മന്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. റാൻസംവെയർ ബാധിച്ച സർക്കാരിന്‍റെ ചില കംപ്യൂട്ടർ ശൃംഖലകളെ പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി
പരാതി പരിഹാര സംവിധാനം, അവധിക്ക് അപേക്ഷിക്കുക, തൊഴില്‍ അനുമതി അപേക്ഷ തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി-കാലാവസ്ഥ, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്കത്ത് നഗരസഭ എന്നിവയുടെയും ഇലക്ട്രോണിക് സേവനങ്ങളാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവെച്ചത്. മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് ഓൺലൈൻ ഓഹരി ഇടപാടും നിർത്തിവച്ചു. സുരക്ഷയുടെ ഭാഗമായി തങ്ങളുടെ കംപ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി സുൽത്താൻ ഖാബൂസ് സർവകലാശാലയും അറിയിച്ചു.
സൗജന്യവും സംശയം ജനിപ്പിക്കുന്നതുമായ സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും ഓര്‍മിപ്പിച്ചു. അറിയാത്ത വിലാസങ്ങളിൽനിന്നുള്ള ഇ-മെയിലുകളോ ലിങ്കുകളോ തുറക്കരുത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ കത്തിടപാടികളും ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൈബര്‍ ആക്രമണം ഉണ്ടാകുന്ന പക്ഷം വേണ്ട സഹായം നൽകാൻ ഒമാൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.