സ്വർണാഭരണങ്ങൾ വാങ്ങി പുറത്തിറങ്ങിയ മലയാളി കുടുംബത്തെ പിന്തുടർന്ന് കവർച്ച നടത്താൻ ശ്രമം. മലപ്പുറം പൊന്നാനി സ്വദേശി ഇസ്മായിലും കുടുംബവുമാണ് അറബ് വംശജനായ മോഷ്ടാവിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം, ജുബൈലിലെ സ്വർണ കടയിൽനിന്ന് ആഭരണങ്ങൾ വാങ്ങി താമസ സ്ഥലത്തേക്ക് നടന്നുപോയ ഇസ്മായിലിനെയും ഭാര്യയെയും മോഷ്ടാവ് കടയിൽനിന്നും ഇറങ്ങിയത് മുതൽ പിന്തുടർന്നതായാണ് സംശയിക്കുന്നത്. മൂന്നാം നിലയിലുള്ള താമസ സ്ഥലത്തേക്ക് പടി കയറുമ്പോൾ അപരിചിതനെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്‌തിരുന്നു . പുറം വാതിൽ ഭദ്രമായി പൂട്ടി റൂമിലെത്തി വസ്ത്രം മാറുന്നതിനിടയിൽ കതകിൽ മുട്ടാൻ തുടങ്ങി.
എയർ കണ്ടീഷന്റെ വിടവിലൂടെ നോക്കിയപ്പോൾ നേരത്തെ കോണിപ്പടിയിൽ കണ്ട ആൾ തന്നെയാണെന്ന് മനസിലായി. വാതിൽ തുറന്ന് പ്രതിരോധിക്കാൻ ഇസ്മായിൽ ശ്രമിച്ചെങ്കിലും ഭാര്യയുടെ സമ്മർദ്ദത്തിന് വഴങ്ങി തുറക്കാതിരിക്കുകയായിരുന്നു. കയ്യിൽ മാരകായുധങ്ങളുമായി വന്നയാൾ മറ്റു ചിലരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നെന്നു ഇസ്മായിൽ പറഞ്ഞു. കുറെ നേരം വാതിലിൽ മുട്ടിയശേഷം വാതിൽ തുറക്കില്ലെന്നു മനസിലാക്കി തിരികെ പോകുകയായിരുന്നു. വന്നയാൾ സ്ഥലം വിട്ടെന്ന് ബോധ്യമായശേഷം പുറത്തിറങ്ങി നോക്കിയപ്പോൾ പുറം വാതിലിലെ പൂട്ട് തകർന്നു കിടക്കുന്നതാണ് കണ്ടത്. സ്‌ക്രൂ ഡ്രൈവറും ചുറ്റികയും മറ്റും ഉപയോഗിച്ച് വെട്ടി പൊളിച്ചാണ് അകത്ത് കടന്നത്. അകത്തെ വാതിൽ ഇരുമ്പ് കൊണ്ടുള്ളതായതിനാൽ മാത്രമാണ് പൊളിക്കാൻ കഴിയാതെ പോയത്.പൊലീസിൽ പരാതി നൽകി .