എണ്ണ ഉല്‍പാദന നിയന്ത്രണം ഒന്‍പതു മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ സൗദി അറേബ്യയും റഷ്യയും ധാരണയായി. നിലവിലെ ഉല്‍പാദന നിയന്ത്രണം 2018 മാര്‍ച്ച് വരെ തുടരും. ഉല്‍പാദ നിയന്ത്രണ നീട്ടാനുള്ള സൗദി-റഷ്യ സംയുക്ത പ്രസ്താവനയെ തുടര്‍ന്ന് എണ്ണ വില വര്‍ധിച്ചു.
സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹും റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കും ബെയ്ജിങ്ങില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉല്‍പാദന നിയന്ത്രണം നീട്ടാന്‍ തീരുമാനച്ചത്. ഇത് വിപണിയിലും പ്രതിഫലിച്ചു. എണ്ണ വില ബാരലിന് 52.47 ഡോളറിലെത്തി. ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച തീരുമാനമെടുക്കാന്‍ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് 25ന് യോഗം ചേരാനിരിക്കെയാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്. ഒപെക്-ഒപെക് ഇതര രാജ്യങ്ങള്‍ ചേര്‍ന്ന് പ്രതിദിന ഉല്‍പാദനം 18 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍
തീരുമാനിച്ചിരുന്നു. ജനുവരി മുതല്‍ ആറു മാസത്തേക്കായിരുന്നു നിയന്ത്രണം. ഇതു തുടരുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഒപെക്-ഒപെക് ഇതരരാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു വരികയായിരുന്നു. ഉല്‍പാദന നിയന്ത്രണത്തെ തുടര്‍ന്ന് വിപണിയിലേക്കുള്ള എണ്ണ ഒഴുക്കില്‍ കുറവുണ്ടായെങ്കിലും പ്രതീക്ഷിച്ചത്ര എത്തിയില്ല. അതിനാലാണ് ഉല്‍പാദന നിയന്ത്രണം തുടരണമെന്ന ധാരണയിലെത്തിത്. നിലവില്‍ നിയന്ത്രണത്തില്‍ പങ്കാളികളാകാത്ത രാജ്യങ്ങളും തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.