ഒരു കിലോമീറ്ററിലധികം (ഏകദേശം 3300 അടി) ഉയരത്തിൽ ജിദ്ദയിൽ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിർമാണം 2019 അവസാനത്തിൽ പൂർത്തിയാകുമെന്ന് ജിദ്ദ ഇക്കണോമിക് കമ്പനി തലവൻ അൽവലീദ് ബിൻ തലാൽ രാജകുമാരൻ അറിയിച്ചു. 252 നിലകളായിരിക്കും ജിദ്ദ ടവറിനുണ്ടായിരിക്കുക.75 ബില്ല്യൻ റിയാൽ മുടക്കിൽ നിർമ്മിക്കുന്ന ടവറിന്റെ 30 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ടെന്നും, 2018ല്‍ തുറക്കുമെന്ന് അറിയിച്ചിരുന്ന ജിദ്ദ ടവര്‍ നിര്‍മ്മാണത്തിലെ കാലതാമസത്തെ തുടര്‍ന്നാണ് 2019 ലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
2011 ലാണ് ജിദ്ദ ടവര്‍ പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുന്നത്. 2014 നവംബറോടെ കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും 2018 ല്‍ എല്ലാ നിര്‍മ്മാണങ്ങളും കഴിഞ്ഞ് ടവര്‍ തുറന്ന് നല്‍കുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എണ്ണ വിപണിയിലുണ്ടായ തകര്‍ച്ച പദ്ധതിയെ കാര്യമായി ബാധിച്ചു. വലീദ് ബിൻ തലാൽ രാജകുമാരന്റെ കിംഗ് ഡം ഹോൾഡിംഗ് കമ്പനി , ബക്ഷ് ഗ്രൂപ്പിന്റെ അബ്രാർ കമ്പനി, ഷർ ബത് ലി ഗ്രൂപ്പ്, ബിൻ ലാദിൻ എന്നിവരടങ്ങിയ ജിദ്ദ ഇക്കണോമിക് കമ്പനിയാണു ജിദ്ദ ടവറിന്റെ നിർമ്മാണത്തിനു പിന്നിൽ.