റിയാദ്: ആദ്യപാദ സാമ്പത്തിക റിപ്പോർട്ടനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ സൗദി അറേബ്യ മികച്ച സാമ്പത്തിക മുന്നേറ്റം നടത്തിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദ് ആൻ അറിയിച്ചു. മുൻ വർഷത്തെ ആദ്യ നാലു മാസത്തേക്കാൾ ഈ വർഷം സാമ്പത്തിക വരുമാനം വർധിപ്പിക്കാനും ചെലവഴിക്കലിന്റെ കാര്യക്ഷമതയിൽ നേട്ടം വരിക്കാനും കഴിഞ്ഞു. സർക്കാർ നടപ്പാക്കിയ സാമ്പത്തിക നടപടികളും പരിഷ്‌കരണങ്ങളും പുതിയ വരുമാനം കണ്ടെത്താൻ സഹായിച്ചു.
വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുവാനും ചെലവഴിക്കലിൽ കൃത്യമായ മാനദണ്ഡങ്ങളും നയങ്ങളും രൂപപ്പെടുത്താൻ കഴിഞ്ഞത് നിർണായകമായി. പൗരന്മാരുടെ ആവശ്യത്തിന് കൃത്യമായ മുൻഗണന ക്രമം നിശ്ചയിച്ച് തുക അനുവദിച്ചതുൾപ്പെടെയുള്ള നീക്കങ്ങളിലൂടെ സാമ്പത്തിക നയനിലപാടുകളിൽ രാജ്യം ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. എണ്ണമേഖലയിലെ അസ്ഥിരതയടക്കം ലോക വിപണിയിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിക്കാതെ സാമ്പത്തിക ഭദ്രത കാത്തു സൂക്ഷിക്കാൻ സാധിച്ചതായും മന്ത്രി വിശദീകരിച്ചു.
ഈ വർഷത്തെ ആദ്യപാദത്തിൽ മൊത്തം വരുമാനം 144.076 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷത്തെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിന്റെ 72 ശതമാനം വർധനവുണ്ടായി. എണ്ണയിതരമേഖലയിൽ 3200 കോടി റിയാലിന്റെ വരുമാനം നേടി. ഈ രംഗത്ത് മുൻ വർഷത്തേക്കാൾ ഒരു ശതമാനത്തിന്റെ വളച്ചയുണ്ടായി. ഇന്ധന മേഖലയിൽ മുൻ വർഷത്തെതിനു സമാനമായ 115 ശതമാനം വളർച്ചയുണ്ടായി. 11200 കോടി റിയാലാണ് ഇന്ധന മേഖലയിലൂടെ നേടിയത്. മൊത്തം ചെലവ് 170.287 ബില്യൺ റിയാലാണ്.
മുൻ വർഷത്തേതിന് സമാനമായ മൂന്നു ശതമാനത്തിന്റെ കമ്മി.ബജറ്റിൽ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ പണം ചെലവഴിച്ചത് വിദ്യാഭ്യാസമേഖലയാണ്. നിശ്ചയിച്ച തുകയേക്കാൾ 23 ശതമാനത്തിന്റെ അധിക ചെലവ്. സാമ്പത്തിക വ്യാപനവും സുതാര്യതയും ലക്ഷ്യം വെച്ച് സൗദി സർക്കാർ നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ വിജയമാണിതെന്നും വിഷൻ 2030 ന്റെ ഭാഗമായ ദേശീയ പരിവർത്തന പദ്ധതിയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്നും ദേശീയ പരിവർത്തന പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു.