മുപ്പതുകോടിയിലേറെ രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് കൊല്ലം ജില്ലയിൽനിന്നുള്ള പ്രവാസികൾ. ജില്ലയിലെ ജനപ്രതിനിധികളെയും സംരംഭകരെയും പങ്കെടുപ്പിച്ച് മലയാള മനോരമയും ആർപി ഗ്രൂപ്പും സംഘടിപ്പിച്ച യുഎഇ-കൊല്ലം സമ്മിറ്റിലാണ് പ്രവാസികൾ ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് നിറംപകർന്നത്. തുടർനടപടികൾക്കായി ഗൾഫ് ടു കൊല്ലം അഡ്ഹോക് കമ്മിറ്റിയും രൂപീകരിച്ചു.
മാലിന്യ സംസ്കരണ പദ്ധതിയില്‍ നിക്ഷേപിക്കാനാണ് കൂടുതൽ പേര്‍ മുന്നോട്ടുവന്നത്. മുഖ്യാതിഥിയായ രവി പിള്ള അഞ്ചു കോടി രൂപ പ്രഖ്യാപിച്ചായിരുന്നു തുടക്കം. പിന്നീട് വിനോദസഞ്ചാരം, അടിസ്ഥാന സൌകര്യവികസനം, നിര്‍മാണ കേന്ദ്രം, ബഹുനില പാര്‍ക്കിങ് കേന്ദ്രം, നൈപുണ്യ വികസനം തുടങ്ങി വ്യത്യസ്ത പദ്ധതികളില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവന്നു.
ജില്ലയുടെ വികസനത്തിനായി പത്തു കോടി രൂപാ വീതം നല്‍കാമെന്ന് കൊല്ലം ജില്ലാ പ്രവാസി അസോസിയേഷനും എൻജിനീയർമാരുടെ കൂട്ടായ്മയും അറിയിച്ചു. നിരവധി വ്യക്തികളും പദ്ധതിവിഹിതം പ്രഖ്യാപിച്ചു.
സംവിധായകൻ രാജീവ് അഞ്ചലിന്‍റെ സ്വപ്ന പദ്ധതിയായ ജടായു പാറ പദ്ധതിയിൽ നിക്ഷേപിക്കാനും ചിലര്‍ സന്നദ്ധരായി. നാഷനൽ വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ സി.വി ആനന്ദ ബോസായിരുന്നു മോഡറേറ്റർ.