റിയാദ്∙ കമ്പനിക്കെതിരെ പരാതി നൽകിയ തൊഴിലാളികളെ കമ്പനി ഹുറൂബാ (തൊഴിലുടമയിൽ നിന്നും ഒളിച്ചോടിയവർ) ക്കിയതിനാൽ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ പോലും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യക്കാരായ 24 തൊഴിലാളികൾ റിയാദിൽ ദുരിതമനുഭവിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യിപ്പിച്ചതിനെതിരെ പരാതി നൽകിയതൊഴിലാളികളാണ് താമസ സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിതത്തിലായത്.
ആന്ധ്രപ്രദേശിൽ നിന്നുള്ള പത്തുപേരും തെലങ്കാനയിൽ നിന്നുള്ള നാലു പേരും ഒഡീഷയിൽ നിന്നുള്ള പത്തു പേരുമടക്കം 24 പേരാണ് 2016 ഒക്ടോബർ ഒന്നിന് ഏജന്റ് മുഖേന വെൽഡിംഗ് ജോലിക്കായി റിയാദിലെത്തിയത്. എന്നാൽ അത്യധികം അപകടകരമായ സാഹചര്യത്തിലാണ് ജോലി ചെയ്യിപ്പിക്കുന്നതെന്നും ഇഖാമ ഇതുവരെ നൽകിയിട്ടില്ലെന്നും ഇവർ മാർച്ച് അവസാനത്തിൽ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു.
എംബസി വിഷയത്തിൽ ഇടപെട്ടതോടെ കഴിഞ്ഞ മാസം ഒമ്പതിന് കമ്പനി ഇവർക്ക് ഇഖാമ എടുത്തു നൽകി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാമെന്ന് ആഗ്രഹിച്ചായിരുന്നു ഇവർ എംബസിയിൽ പരാതി നൽകിയിരുന്നത്. പക്ഷേ ഇഖാമ എടുത്ത് നൽകിയതോടെ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ സാധിക്കാതെയായി. എന്നാൽ പൊതുമാപ്പ് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കമ്പനിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്നും എംബസി ഉറപ്പു നൽകിയിരുന്നു. അതിനിടെ കമ്പനിയിലെ ജോലിയിൽ നിന്നും ഇവർ വിട്ടുനിന്നതിനാൽ ഏപ്രിൽ 19ന് കമ്പനി ഇവരെ ഹുറൂബാക്കുകയും ചെയ്തു. ഏപ്രിൽ ആറിന് ശേഷമുള്ള ഹുറൂബ് കേസായതിനാൽ പൊതുമാപ്പ് ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കില്ല. ഇതേ തുടർന്നാണ് ഇവർ വഴിയാധാരമായത്.
എന്നാൽ തങ്ങളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോട് വീഡിയോ ക്ലിപ്പിംഗിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ തെരുവിലാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്നും കമ്പനി അധികാരികളിൽ നിന്ന് പലപ്പോഴും മർദനം ഏൽക്കേണ്ടതായി വന്നതായും ഇവർ പരിഭവിക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് മുമ്പാകെ സമർപ്പിച്ച പരാതിയിൽ തങ്ങൾ സൗദിയിലെത്തിയ സാഹചര്യവും ഇവർ വിശദീകരിക്കുന്നുണ്ട്. ഇവരുടെ പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അനിൽ നൊട്ടിയാൽ അറിയിച്ചു.