ജിദ്ദ : പുതിയ വിമാനമുപയോഗിച്ച് കരിപ്പൂർ-ജിദ്ദ സെക്ടറിൽ എയർഇന്ത്യ നേരിട്ട് സർവീസ് ആരംഭിക്കുന്നു.തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ കഴിവുള്ള എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ചാണ് ജിദ്ദയിലേക്ക് സർവീസ് നടത്താനൊരുങ്ങുന്നത് . ഒക്‌ടോബറിൽ സർവീസ് ആരംഭിക്കും. ഹജ് , ഉംറ തീർത്ഥാടകർക്കും കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കുന്നത് ഏറെ ആശ്വാസമാവും. നിലവിൽ മലബാറിലെ പ്രവാസികൾ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് കണക്ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്.
അല്ലാത്തവർ നെടുമ്പാശ്ശേരിയിലെത്തി വേണം നേരിട്ട് പറക്കാൻ. ഹജ് , ഉംറ തീർത്ഥാടകരും മറ്റു വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ കാത്തിരുന്നാണ് ജിദ്ദയിലെത്തുന്നത്. നേരിട്ട് വിമാനമെത്തുന്നതോടെ ഈ പ്രയാസങ്ങളെല്ലാം മാറും.2015 ഏപ്രിൽ 30 മുതൽ കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂർ-ജിദ്ദ സെക്ട്‌റിൽ സർവീസുകൾ നിലച്ചത് .പിന്നീട് സൗദിയിലെ ദമാം,റിയാദ് മേഖലയിലേക്ക് നേരിട്ട് സർവ്വീസ് പുനരാരംഭിച്ചെങ്കിലും കരിപ്പൂർ-ജിദ്ദ സെക്ടറിലേക്ക് ആകാശ ദൂരം കൂടുതലായതിനാൽ ചെറിയ വിമാനങ്ങൾക്ക് പറന്നെത്താൻ പ്രയാസമാവുകയായിരുന്നു.
കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് അഞ്ചുമണിക്കൂർ വിശ്രമമില്ലാതെ പറക്കാൻ ചെറിയ വിമാനങ്ങൾക്ക് കഴിയില്ല. തുടർച്ചയായി എട്ട് മണിക്കൂർ പറക്കാൻ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചത്.ഈ ശ്രേണിയിൽപ്പെട്ട 13 വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം .വിമാനം ലഭ്യമായാൽ കരിപ്പൂർ-ജിദ്ദ സർവീസിനാണ് എയർഇന്ത്യ മുൻഗണന നൽകുക . ഇക്കോണമി ക്ലാസിൽ 162 സീറ്റുകളും ബിസിനസ് ക്ലാസിൽ 12 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. ആഴ്ച്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും.യാത്രക്കാർ വർധിക്കുന്നത് അനുസരിച്ച് സർവ്വീസ് വർധിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.