ഫുട്ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ വീണ്ടും പരിശീലകക്കുപ്പായം അണിയുന്നു. യുഎഇയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ ഫുജൈറ എഫ് സിയുടെ പരിശീലകനായാണ് അദ്ദേഹത്തിൻ്റെ തിരിച്ചു വരവ്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പരിശീലക കുപ്പായത്തിലേക്ക് മുൻ അർജൻ്റീനിയൻ താരം തിരികെയെത്തുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് മറഡോണ പരിശീലക വേഷത്തില്‍ വീണ്ടും യു.എ.ഇയിലേക്കെത്തുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട ഫുജൈറ എഫ് സിയെ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് മറഡോണയുടെ ദൗത്യം. തന്‍റെ ഫേസ് ബുക്ക് പേജില്‍ ഫുജൈറ എഫ്.സിയുടെ ചുവപ്പും വെള്ളയും ജഴ്സിയുമായി മറഡോണ തന്നെയാണ് പുതിയ ദൗത്യം ലോകത്തെ അറിയിച്ചത്. ക്ലബ്ബിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ പദവിയിലാണ് അന്പത്തിയാറുകരനായ മറഡോണയെ നിയമിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ പരിശീലകനായി മറഡോണ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഏവരെയും അന്പരപ്പിച്ച് യുഎഇയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബിന്‍റെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുക്കുന്നത്. ദുബായിലെ അല്‍ വാസല്‍ ക്ലബ്ബിനെയാണ് മറഡോണ അവസാനം പരിശീലിപ്പിച്ചത്. മറഡോണയുടെ കീഴില്‍ ക്ലബ്ബിന്‍റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. 2008 മുതല്‍ 2010 വരെ അര്‍ജന്‍റീന ദേശീയ ടീമിന്‍റെ പരിശീലകനായും മറഡോണ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Advertisement