ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായതിനു ശേഷം സന്ദർശിക്കുന്ന പ്രഥമ വിദേശ രാജ്യം സൗദി അറേബ്യ ആയിരിക്കുമെന്ന് വൈറ്റ് ഹൗസ്. ഈ മാസാവസാനത്തിൽ നടത്തുന്ന വിദേശപര്യടനത്തിൽ സൗദിക്ക് പുറമെ ഇസ്രയേലും റോമും സന്ദർശിക്കും. ട്രംപ് തന്നെയാണ് റോസ് ഗാർഡനിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
സൗദിയിലെത്തുന്ന ട്രംപ് ഭരണാധികാരി സൽമാൻ രാജാവുമായും ഇതര ഗൾഫ്, അറബ് രാഷ്ട്ര നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഭീകര വിരുദ്ധ പോരാട്ടം, മേഖലയിൽ ഇറാൻ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചർച്ചയില്‍ ഉള്‍പെടും. രണ്ടാം കിരീടാവകാശിയും സൽമാൻ രാജാവിന്‍റെ മകനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാർച്ചിൽ അമേരിക്ക സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കലായിരുന്നു രാജകുമാരന്‍റെ സന്ദർശന ലക്ഷ്യം.
സൗദി അറേബ്യയിൽനിന്ന് ഇസ്രായേലിലേക്ക് പോകുന്ന ട്രംപ് മേഖലയിൽ സമാധാനത്തിനുള്ള പുതിയ നീക്കത്തിന് തുടക്കം കുറിക്കും. ഇതിന്‍റെ ഭാഗമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായും ചർച്ച നടത്തും. തുടർന്ന് വത്തിക്കാനിലേക്ക് പോകുന്ന ട്രംപിനെ മെയ് 24ന് ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കും. അടുത്ത ദിവസം ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും തുടർന്ന് ഇറ്റലിയിലെ സിസിലിയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും.