റിയാദ്: ഹായിലിലെ ഷോപ്പിങ് മാളുകളിലും മുഹറം ഒന്നു( സെപ്‌തംബർ 21 ) മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. ഇതിനായി ഹായില്‍ ഗവര്‍ണര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരനുമായി ധാരണയിലെത്തി. പ്രധാന പ്രവിശ്യകളിലുള്ളതു പോലെ യുവ വ്യവസായികളുടെ സേവനത്തിന് ഹായിലില്‍ കണ്‍സള്‍ട്ടന്‍സി സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അല്‍ഖസീം പ്രവിശ്യയിലെ ഷോപ്പിങ് മാളുകളില്‍ മുഹറം ഒന്നു മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹായിലിലെ മാളുകളിലും മുഹറം ഒന്നു മുതല്‍ സൗദിവല്‍ക്കരണം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.
സൗദിയിലെ മുഴുവന്‍ മാളുകളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് മന്ത്രി ആഴ്ചകള്‍ക്കു മുമ്പ് ഉത്തരവിട്ടിരുന്നു. ഓരോ പ്രവിശ്യകളിലെയും സ്ഥിതിഗതികളും ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും നോക്കിയാണ് മാള്‍ സൗദിവല്‍ക്കരണ തീയതികള്‍ നിശ്ചയിക്കുക. അടുത്ത വര്‍ഷാവസാനത്തിനു മുമ്പായി രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലെയും മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കാനാണ് നീക്കം.