ഉൽപാദന നിയന്ത്രണം തുടരുന്നത് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ എണ്ണ വില അഞ്ചു മാസത്തെ കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. ബ്രെൻഡ് ക്രൂഡ് മൂന്നു ശതമാനം ഇടിഞ്ഞ് ബാരലിന് 47 ഡോളറിലെത്തി.
ഉൽപാദന നിയന്ത്രണം നടപ്പായതിന് ശേഷം ആദ്യമായാണ് വില 50 ഡോളറിൽ താഴെ എത്തുന്നത്. ഈ വർഷം ആദ്യത്തെ എണ്ണ വിലയേക്കാൾ 15 ശതമാനം വില ഇടിഞ്ഞു. ഉൽപാദന നിയന്ത്രണം ആറുമാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് സൗദി അറേബ്യയും റഷ്യയും സൂചന നൽകിയിട്ടും വിപണിയിൽ പ്രതിഫലിച്ചില്ല. യുഎസിലെ എണ്ണ ഉൽപാദനം വർധിച്ചതും വിപണിയിലെ എണ്ണ ലഭ്യത കുറയാത്തതുമാണ് വിലയിടിയാൻ കാരണം. കഴിഞ്ഞ വർഷം മധ്യത്തേക്കാൾ പത്തു ശതമാനത്തിലേറെയാണ് യുഎസിൽ എണ്ണ ഉൽപാദനം വർധിച്ചത്. 93 ലക്ഷം ബാരലാണ് യുഎസിന്‍റെ പ്രതിദിന ഉൽപാദനം. പ്രധാന എണ്ണ ഉൽപാദകരായ സൗദിയും റഷ്യയും ഒരു കോടിയിലേറെ ബാരലാണു പ്രതിദിനം ഉൽപാദിപ്പിക്കുന്നത്.
ജനുവരി മുതൽ മേയ് 30 വരെയുള്ള ആറുമാസ കാലയളവിൽ പ്രതിദിനം 18 ലക്ഷം ബാരൽ കുറയ്ക്കാനായിരുന്നു മുൻധാരണ. ഉൽപാദനം കുറഞ്ഞത് എണ്ണവിലയിടിവ് പിടിച്ചു നിർത്താൻ സഹയാകമായി. ജൂൺ മുതല്‍ ആറു മാസത്തേക്കു കൂടി ഉൽപാദന നിയന്ത്രണം തുടരുന്നതിനെക്കുറിച്ച് 25ന് വിയന്നയിൽ ചേരുന്ന ഒപെക് യോഗത്തില്‍ തീരുമാനമുണ്ടാകും.