റിയാദ് : വിമാനയാത്രയിൽ മര്യാദകേട് കാണിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമം പ്രവാസികൾക്ക് പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിമാന യാത്രയില്‍ ഒട്ടും മര്യാദ കാണിക്കാത്തവരാണ് പല മലയാളികളും. പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍. ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ഏതാണ്ടെല്ലാ വിമാനങ്ങളിലും കേരള അതിർത്തി കടക്കുമ്പോഴേക്കും വെപ്രാളമാണ് പ്രവാസികൾക്ക് . സീറ്റ് ബെൽറ്റ് സൂചക ലൈറ്റ് കത്തിക്കിടക്കുന്നതൊന്നും കാര്യമാക്കാതെ തലയ്ക്കു മുകളിലെ ലഗേജ് ക്യാബിൻ തുറക്കലും മൊബൈൽ ഫോൺ ഓണാക്കി വിളിക്കലും ആകെക്കൂടി ഒരു ബഹളമാണ്. എയർ ഹോസ്റ്റസുമാരുടെ നിർദേശങ്ങളൊന്നും പാലിക്കാൻ ഇത്തരക്കാർ താല്പര്യപ്പെടാറില്ല.
ടേക്ക് ഓഫും ലാൻഡിങ്ങും ഏറ്റവും അപകടം പിടിച്ച സമയമാണെന്നും സീറ്റ് നേരെയാക്കി ബെല്‍റ്റ് ഇട്ടു ഇരിക്കണമെന്നും അറിയാവുന്ന ഭാഷകളിലെല്ലാം എയർ ഹോസ്റ്റസുമാർ പറയുമെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കാറില്ല. വിമാനത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പല പ്രാവശ്യം മുന്നറിയിപ്പ് വന്നാലും അതൊന്നും കാര്യമാക്കാറില്ല മിക്കവരും. എന്നാൽ ഇനിമുതൽ പ്രവാസികളുടെ ഈ ദുശീലം മാറ്റേണ്ടിയിരിക്കുന്നു .അല്ലെങ്കിൽ യാത്രാ വിലക്ക് നേരിടേണ്ടിവരും . അതിനായി കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുന്നു . കഴിഞ്ഞ മാർച്ചിൽ ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാദ് എയർഇന്ത്യ ജീവനക്കാരനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണു കടുത്ത തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
വിമാനത്തിൽ മര്യാദയില്ലാതെ പെരുമാറുന്നവരുടെ തുടർയാത്രകൾ നിരോധിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് . കുഴപ്പക്കാരായ യാത്രക്കാരെ മൂന്നുവിധത്തിലാണു തരം തിരിച്ചിട്ടുള്ളത്. ആംഗ്യങ്ങളിലൂടെയുള്ള അധിക്ഷേപം നടത്തുന്നവരാണ് ഒന്നാം തരത്തിൽ. തള്ളുക, ഇടിക്കുക, ലൈംഗികമായി ഉപദ്രവിക്കൽ തുടങ്ങിയവ രണ്ടാം തരത്തിലാണ്. ജീവനു ഭീഷണിയാകുന്ന പ്രവർത്തനം, വിമാനത്തിനു നാശനഷ്ടം എന്നിവയാണു മൂന്നാം തരത്തിൽ. ഒന്നാം പട്ടിക പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തവരെ മൂന്നുമാസത്തേക്കും രണ്ടാംനിരക്കാരെ ആറുമാസത്തേക്കും മൂന്നാംതരത്തിലുള്ള യാത്രക്കാരെ രണ്ടുവർഷത്തേക്കുമാണു വിലക്കുക. മര്യാദകേടിന്റെയും കുറ്റത്തിന്റെയും കാഠിന്യമനുസരിച്ചു നിരോധന കാലയളവ് കൂടാം. പൊതുജനങ്ങൾക്ക് നിയമത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താൻ ഒരു മാസം സമയവും നൽകിയിട്ടുണ്ട് . 2015ൽ ലോകത്താകെ 10,854 യാത്രക്കാർ വിമാനയാത്രയ്ക്കിടെ മര്യാദവിട്ടു പെരുമാറി എന്നാണ് രാജ്യാന്തര വ്യോമയാത്രാ അസോസിയേഷന്റെ കണക്ക്.