ദുബായ് : ഖിസൈസ് ഗൾഫ് മോഡൽ സ്കൂളിൽ നടക്കുന്ന സാഹിത്യോത്സവത്തിൻ്റെ ഭാഗമായി മാധ്യമങ്ങളുടെ ഭാഷ എന്ന വിഷയത്തിൽ നടന്ന ചർച്ച ചർച്ച പൊതുജനങ്ങളുടെ വിമർശനങ്ങളും വിശകലനങ്ങളും കൊണ്ട് ശ്രദ്ധേയമായി. സമകാലിക ലോകത്ത് മാധ്യമങ്ങളുടെ പ്രസക്തി വിളിച്ചോതിയ ചർച്ചയിൽ ഇടതു ചിന്തകൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ്, പ്രഫ.എം.എം.നാരായണൻ നായർ, സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സാമൂഹിക ജീവിതത്തിൽ മാധ്യമങ്ങളെ ഒരിക്കലും മാറ്റി നിർത്താനാവില്ലെന്നും മാധ്യമങ്ങളെ ആക്ഷേപിച്ചും ആട്ടിയകറ്റിയും ആക്രമിച്ചുകൊണ്ടും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാവില്ലെന്നും കെ.ഇ.എൻ.കുഞ്ഞഹമ്മദ് പറഞ്ഞു. പരസ്പര കൈമാറ്റത്തിലൂടെ വേണം ആശയങ്ങൾ പ്രചരിപ്പിക്കാൻ. മാധ്യമങ്ങളുടെ സാന്നിധ്യം ഇവിടെ അനിവാര്യമാണ്. അതോടൊപ്പം മാധ്യമങ്ങൾക്ക് നേരെ വിമർശനവും അത്യന്താപേക്ഷിതമാണ്. കേസരി മുതൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വരെ മാധ്യമലോകത്തെ നേരായ വഴിയിൽ സഞ്ചരിച്ചവരാണ്.
എന്നാൽ, പിന്നീട് വഴി തെറ്റി. വ്യവസായവത്കരിക്കപ്പെട്ട മാധ്യമ ലോകത്ത് നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല. പലയിടത്തും വർണവെറിയും നിലനിൽക്കുന്നുണ്ട്. അധികാര വർഗത്തിൻ്റെ കളി വാക്കുകൾ പോലും അടിച്ചമർത്തപ്പെട്ടവരുടെ ചങ്കിൽ തറയ്ക്കുമെന്നും അതിന് ഒരിക്കലും മാധ്യമങ്ങൾ കൂട്ടു നിൽക്കരുതെന്നും കെ.ഇ.എൻ.പറഞ്ഞു.
സമൂഹത്തിൽ മൂല്യശോഷണം സംഭവിക്കുമ്പോൾ അതിനെതിരെ ജിഹ്വയാകുന്ന മാധ്യമങ്ങളെ പൊതുജനം പിന്തുണയ്ക്കണമെന്നും അതാണ് യഥാർഥ മാധ്യമ വിമർശനമെന്നും പ്രഫ.എം.എം.നാരായണൻ പറഞ്ഞു. മാധ്യമങ്ങൾക്ക് വഴി തെറ്റുമ്പോൾ അവരെ പ്രതിരോധിക്കാനുള്ള ശക്തിയാകാൻ സാധിക്കണമെന്നായിരുന്നു ടി.ഡി.രാമകൃഷ്ണൻറെ അഭിപ്രായം. മാധ്യമപ്രവർത്തകൻ എം.സി.എ.നാസർ മോഡറേറ്ററായിരുന്നു. മാധ്യമപ്രവർത്തകരായ കെ.എം.അബ്ബാസ്, ഷാബു കിളിത്തട്ടിൽ, ജമാല്‍, തൻഷി ഹാഷിർ എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾക്ക് കെ.ഇ.എന്നും പ്രഫ.നാരായണനും ടി.ഡി.രാമകൃഷ്ണനും മറുപടി പറഞ്ഞു.