ദുബായ് : ഒരു തവണപോലും ജയിലിൽ കയറാത്തവർക്ക് ജയില്‍ഭക്ഷണം കഴിക്കാനാകുമോ? എന്തു തലതിരിഞ്ഞ ചോദ്യമാണിതെന്ന് ചിന്തിക്കുന്നതിനു മുൻപ് മനസ്സ് ഈജിപ്തിലേക്ക് പറക്കണം. കൗതുകകാഴ്‌ചകളും വാർത്തകളും നിറഞ്ഞു നിൽക്കുന്ന അവിടത്തെ ഒരു സംഘം യുവാക്കൾ നടത്തുന്ന ഈ റസ്റ്ററന്റ് നമ്മുടെ സംശയങ്ങള്‍ ബാക്കിവയ്ക്കില്ല. ഒരു തടവറയുടെ മാതൃകയില്‍ പണിത കൗതുക ഭോജനശാല കൈറോയുടെ വടക്കൻ ഭാഗത്തുള്ള നാസർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജയിൽ മാതൃകയിലുള്ള ഈ ഹോട്ടലിനിട്ട പേരിലുമുണ്ട് പുതുമ ' ഭക്ഷണക്കുറ്റം.’
ഈ ഭക്ഷണശാലയിലെ ഓരോ വിഭവത്തിൻറെ പേരിലുമുണ്ടാകും ഒരു ജയിൽബന്ധം. അറബികളുടെ ഇഷ്ട ഭക്ഷണമായ ബീഫ് സാന്റ് വിച്ചിന് 'അശ്മാവി' എന്നാണു പേര്‍. അശ്മാവി ആരാണെന്നു ചോദിച്ചാൽ നമുക്കറിയില്ലെങ്കിലും ഈജിപ്ഷ്യർക്ക് ഒരു നോവുന്ന നിനവാണ്. കാരണം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത ആളാണ് അശ്മാവി .
ഭക്ഷണം കഴിക്കുന്നവരിലേക്ക് ജയിലോര്‍മ്മകൊണ്ട് വരാന്‍ അടുക്കിവച്ച പാത്രങ്ങള്‍ക്കും തീന്മേശയ്ക്കും ചുറ്റും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചിട്ടുണ്ട്. സാധാരണ ഭക്ഷണശാലകള്‍ പോലെ മേശകള്‍ വേറിട്ട് സ്ഥാപിച്ചിട്ടില്ല. വലിയ മേശകള്‍ കൂട്ടിഘടിപ്പിച്ചു വച്ചിട്ടുണ്ട്. തടവുപുള്ളികള്‍ ഒന്നിച്ചിരുന്നു ജയിലില്‍ ഭക്ഷണം കഴിക്കുന്ന രൂപം സ്ഥാപനത്തില്‍ പുന:സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.
ലഘുഭക്ഷണം കഴിക്കാനായി കടന്നുവരുന്നവരെ ചുമരിലെ ചോരപ്പാടുകള്‍ സ്വാഗതം ചെയ്യും. രക്തംകൊണ്ടു വീരചരിതം ജയില്‍ ചുമരുകളില്‍ വരയ്ക്കുക തടവറകളില്‍ കഴിയുന്നവരുടെ പതിവാണ്. അത്തരം രക്തചിത്രങ്ങള്‍ ചുവര്‍ ചിത്രങ്ങളായി ഭക്ഷണശാലയുടെ ഭിത്തികള്‍ക്ക് രക്തശോഭ വരുത്തിയിരിക്കുന്നു.
ഭക്ഷണം കഴിക്കുന്നവരുടെ തലയ്ക്ക്മുകളില്‍ തൂങ്ങുന്നത് തൂക്കുകയറാണ്. അതിനോടൊപ്പമുള്ള പേടിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് കയര്‍ മരണ സ്മരണഉയര്‍ത്തും. ‘ ചോരപ്പാത, പെണ്‍നിലവിളി , ‘ഇരുട്ടറ ‘, വെടിയുണ്ട തുളയുന്ന തല ‘ തുടങ്ങിയ ‘അലങ്കാര വാക്കുകള്‍ കൊണ്ടാണ് തൂക്കുകയറിനെ ‘മോടി’പിടിപ്പിച്ചിരിക്കുന്നത്.
റസ്റ്ററന്റിന്റെ നിര്‍മാണത്തില്‍ മാത്രമല്ല പുതുമ, ഭക്ഷണം ആവശ്യപ്പെടുന്നതിലുമുണ്ട് ചില ചിട്ടവട്ടങ്ങള്‍ . ‘ എനിക്ക് വധശിക്ഷ വേണം ‘ എന്നുപറഞ്ഞാല്‍ ഒന്‍പതു സാന്റ്വിച്ചുകള്‍ നിങ്ങളുടെ മുന്നിലെത്തും. ‘എനിക്ക് ജീവപര്യന്തം താ’ എന്നു വിളിച്ചു പാഞ്ഞാല്‍ കിട്ടുക ഏഴു സാന്റ് വിച്ച്.
തിന്നുന്നത് ഒരു കുറ്റകൃത്യമാക്കിയ ഈ സ്ഥാപനം പണിത ‘കുറ്റവാളി ‘കളില്‍ ഒരാളാണ് അഹ്മദ് ഹമ്മാദ് ‘ പുതുമയുള്ള ഒരു സ്ഥാപനം തുടങ്ങാന്‍ ഏറെക്കാലം ആലോചിച്ചു. വ്യതസ്ത മാതൃകയില്‍ ഷോപ്പ് പണിയണം എന്ന മോഹത്തില്‍ നിന്നാണ് സ്ഥാപനം ഉടലെടുക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് പെട്ടന്നു കണ്ണില്‍ പെടാനും കയറാനും കഴിയുന്നതിനാണ് ഈ പുത്തന്‍ രീതി. പൊലീസ്സ്റ്റേഷനിലും തടവറയിലും ഇരുന്നു കോഫി ആസ്വദിക്കാന്‍ കഴിയാത്ത യുവാക്കള്‍ക്ക് അതിനു അവസരം ഒരുക്കിയാണ് ഇതുയാഥാര്‍ത്ഥ്യമാക്കിയത്. കോഫീ ഷോപ്പുകള്‍ക്ക്പഞ്ഞമില്ലാത്ത നഗരത്തില്‍ നിന്നും പുതുമയാണ് പുത്തന്‍ തലമുറ തേടുന്നത്. പുതിയ സ്ഥാപനാശയം പങ്കുവച്ചപ്പോള്‍ കേട്ടവരെല്ലാം പച്ചക്കൊടി കാട്ടി. അനുകൂലവും അതിശയിപ്പിക്കുന്നതും ഈജിപ്ഷ്യന്‍ സാഹചര്യത്തിന് അനുഗുണമായതുമെന്നായിരുന്നു അവരുടെ പ്രതികരണം.
രാഷ്‌ട്രീയ ചുവയുള്ള വാക്കുകള്‍ ചുമരില്‍ കുറിച്ചിട്ടിട്ടും സ്ഥാപനത്തിന് ലൈസന്‍സ് കിട്ടി എന്നത് സ്ഥാപന ഉടമകളെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഒരു പ്രതീക്ഷയുമില്ലാതെയാണ് യുവാക്കള്‍ പെര്‍മിറ്റിനു അപേക്ഷിച്ചത്. 2011 ജനുവരി 25നു പൊട്ടിപുറപ്പെട്ട അറബ് വസന്ത വിപ്ലവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെ വിട്ടയക്കണമെന്ന ആവശ്യം പോലും ചുമരില്‍ കുറിച്ചിട്ടിട്ടും സ്ഥാപന നടത്തിപ്പ് വഴിമുട്ടാത്തത് യുവ സംരഭകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
തടവറക്കാഴ്ചകള്‍ ആസ്വദിച്ചു ഭക്ഷണം കഴിക്കാമെങ്കിലും വിലകൂട്ടി വിറ്റ് ഉപഭോക്താക്കളെ പിഴിയുന്ന ‘പീഡനമുറ’കളൊന്നും ഈ ജയിലില്‍ ഇല്ല. 10 ഈജിപിഷ്യന്‍ പൗണ്ട്( അര ഡോളര്‍ ) മുതല്‍ നൂറ്ഈജിപ്ഷ്യന്‍ പൗണ്ട് ( 5 ഡോളര്‍) വരെയാണ് വിഭവങ്ങള്‍ക്ക് വില.
ജീവനക്കാരുടെ വേഷത്തിലുമുണ്ട് വിശേഷം. എല്ലാവരും ചുവപ്പ് നിറമുള്ളവസ്ത്രം ധരിച്ചാണ് ജോലിയില്‍ മുഴുകുന്നത്. കാരണം ഈജിപ്ഷ്യന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നവരെല്ലാം മരണദിനം വരേ അണിയുന്നത് ചുവപ്പ് നിറമുള്ള വസ്ത്രമാണ്. ഭക്ഷണം കഴിച്ചു പുറത്തിരങ്ങുന്നവരുടെ അനുഭവം അറിയാനുള്ള ആഗ്രഹവും നടത്തിപ്പുകാര്‍ക്കുണ്ട്. അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വീടുകളിലേക്ക് ഭക്ഷണം ആവശ്യത്തിനു എത്തിക്കാനും ഇവര്‍ സര്‍വസജ്ജം. അതിനുള്ള പരസ്യവാചകം അതിലും ആകര്‍ഷകം. ‘ ജയിലില്‍ നിന്നും വീട്ടിലേക്കുള്ള സേവനം ലഭ്യമാണ് ‘!