ഭീകരവാദത്തിന്‍റെ അവസാനം ആസന്നമായെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ സായുധസേനാ ഏകീകരണത്തിന്‍റെ നാൽപത്തിയൊന്നാം വാർഷിക ദിനത്തിൽ രാജ്യത്തിനുവേണ്ടി ആത്മാർപ്പണം ചെയ്ത ധീരസൈനികർക്ക് അഭിവാദ്യം അർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഖ്യത്തിന്‍റെ നേട്ടങ്ങൾ എല്ലാ ദിവസവും ഉയരുകയാണ്. ഭീകരർക്കെതിരെയുള്ള പോരാട്ടം തുടരും. ഇരുണ്ടതും ദുഷിച്ചതുമായ അവരുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി മാനുഷികവും മതപരവുമായ ചിന്തകൾ എന്നും വിജയിക്കുന്നതാണ് ചരിത്രം. എന്നാൽ ഭീകരവാദത്തിന്‍റെ അനിവാര്യമായ തോൽവികൊണ്ടുമാത്രം പോരാട്ടം അവസാനിക്കുന്നില്ലെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പൊതുസമൂഹത്തിന് എതിരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് തീവ്രവാദികൾ നടത്തിയത്. അതിലുപരി, ലോകത്തിനു മുന്നിൽ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും പ്രതിഛായ വികലമാക്കി. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ മുസ്ലിം സമൂഹത്തെ ലോകത്താകമാനം വംശീയ അധിക്ഷേപത്തിനും തീവ്രവാദത്തിനും ഇരയാക്കി. അതുകൊണ്ടുതന്നെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.