കുട്ടികൾ അമിതമായി കംപ്യൂട്ടർ ഗെയിം കളിക്കുന്നത് അത്ര നല്ലതല്ല. മിക്ക രക്ഷിതാക്കളും കുട്ടികളെ പിസി, ഓൺലൈൻ ഗെയിം കളിക്കാൻ പ്രോല്‍സാഹിപ്പിക്കാറുമില്ല. എന്നാൽ ദുബായിലെ രക്ഷിതാക്കൾക്ക് മറ്റൊരു ഭീകര ഓൺലൈൻ ഗെയിമിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആത്മഹത്യയ്ക്ക് വരെ പ്രേരിപ്പിക്കുന്ന ബ്ലൂ വെയിൽ (നീലത്തിമിംഗലം) ഗെയിമിന് തങ്ങളുടെ കുട്ടികൾ കീഴടങ്ങിയോ എന്നാണ് രക്ഷിതാക്കൾ ഭീതിപ്പെടുത്തുന്നത്.
ദുബായിലെ ഒട്ടുമിക്ക മാധ്യമങ്ങളിലും ഈ വാർത്ത വൻ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. റഷ്യയിൽ നിരവധി കുട്ടികളെ സ്വയം മരണത്തിലേക്ക് കൊണ്ടുപോയ ബ്ലൂ വെയിൽ ഗെയിമിന് ദുബായിൽ നിയന്ത്രണം കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. കൗമാരപ്രായക്കാരെ കൊല്ലാകൊല ചെയ്യുന്ന, ജീവിതം തകർക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ് ബ്ലൂ വെയില്‍.
അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളിൽ കയ്യിൽ മുറിവേൽപ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനും ഈ ഗെയിമിനെതിരെ രംഗത്തുവന്നിരുന്നു.
ആദ്യ ഭാഗങ്ങളിൽ പ്രത്യേകം പ്രേത സിനിമകൾ കാണാനാണ് ആവശ്യപ്പെടുന്നത്. ഓരോ ഘട്ടത്തിലും ചെയ്യുന്നതിന് തെളിവുകളും സമർപ്പിക്കണം. കയ്യിൽ മുറുവേൽപ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കിൽ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തിൽ മുറിവേൽപ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യൽമീഡിയകളിൽ കാണാം. കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഇതിനെതിരെ രാജ്യാന്തതലത്തിൽ വ്യാപക പരാതികൾ വരുന്നുണ്ട്.
അതേസമയം, ഈ ഗെയിം ഒരു തവണ ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നീട് പിന്തിരിയാൽ സാധിക്കില്ലെന്നും പറയപ്പെടുന്നു. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിർമാതാക്കൾ ചോർത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.