എമിറേറ്റില്‍ ജനങ്ങളുടെ ജീവൻ അപായപ്പെടുത്തും വിധം വാഹനമോടിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കും. ദുബായ് ട്രാഫിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ചുള്ള നിയമ നിര്‍മാണത്തിനൊരുങ്ങുന്നത്. ട്രാഫിക് കേസില്‍ കുറ്റം തെളിഞ്ഞാല്‍ തടവ് ശിക്ഷ ലഭിക്കുമെന്നു ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി ജസ്റ്റിസ് സ്വലാഹ് ബൂഫറൂശ അല്‍ ഫലാസി അറിയിച്ചു. ട്രാഫിക് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ശിക്ഷ കനപ്പിക്കാനാണ് പുതിയ നീക്കം..
യു എ ഇ യില്‍ ജൂലായ് 15 മുതല്‍ നിലവില്‍ വരുന്ന പരിഷ്കരിച്ച ഫെഡറല്‍ ട്രാഫിക് നിയമത്തിനു പുറമെയാണ് ദുബായില്‍ ട്രാഫിക് കേസുകള്‍ ക്രിമിനല്‍ കോടതിയിലേക്ക് മാറ്റാന്‍ കഴിയും വിധം നിയമംവരുന്നത്. ഈ വര്‍ഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 2000 ട്രാഫിക് കേസുകളും പരാതികളും പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 22 കേസുകളാണ് ക്രിമിനല്‍ ശിക്ഷാ നിയമ പ്രകാരം കോടതിയിലേക്ക് മാറ്റിയത്. ട്രാഫിക് നിയമം അനുസരിച്ചല്ല ഫയലുകള്‍ കോടതിക്ക് നല്‍കിയതെന്നും ബൂഫറൂശ സൂചിപ്പിച്ചു. അന്യരുടെ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കുന്ന വ്യക്തിയെ ഒരു ദിവസമോ ഒരു മണിക്കൂറോ നേരത്തേക്ക് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ മുഹമ്മദ് സൈഫ് അല്‍സഫീനും വ്യക്തമാക്കി. പ്രോസിക്യൂഷനിലേക്ക് കേസ് എത്തുന്നതിനു മുന്‍പ്അറസ്റ്റുചെയ്യാന്‍ നിയമം അനുവദിക്കുന്നത്തിലൂടെ കൂടുതല്‍ ട്രാഫിക് കേസുകള്‍ തടയാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമലംഘനങ്ങള്‍ വേര്‍തിരിച്ചു ശിക്ഷ
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധപ്പെടുത്തിയ ഗതാഗത നിയമലംഘനപട്ടികയനുസരിച്ചു ഗുരുതര സ്വഭാവമുള്ളതും അല്ലാത്തതുമെന്ന നിലയിലാണ് കേസ് കോടതിയിലേക്ക് നീക്കുക. കേസിനാസ്പദമായ അപകടം സംബന്ധിച്ച് ദൃക്‌സാക്ഷികൾ നല്‍കുന്ന വിവരണം , റോഡ് ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ , ചലനങ്ങള്‍ എന്നിവ പരിശോധിച്ചായിരിക്കും കേസിന്റെ ഗൗരവം കണക്കാക്കുക. മറ്റുള്ളവരുടെ ജീവനും സ്വത്തും എത്രമാത്രം പരിഗണിച്ചാണ് വാഹനമോടിച്ചതെന്നു നോക്കിയാണ് കേസ്ട്രാഫിക് കേസാണോ , ക്രിമിനല്‍ കേസാണോ എന്നു തീരുമാനിക്കുകയെന്നും ജസ്റ്റിസ് സൂചിപ്പിച്ചു അല്‍ ഫലാസി അറിയിച്ചു.
ട്രാഫിക് കേസ് ക്രിമിനല്‍ കേസ് ആയി മാറുന്നത് നിയമലംഘനത്തിന്റെ സ്വഭാവം പരിശോധിച്ചായിരിക്കും. നിരത്തുകളില്‍ വാഹനവുമായുള്ള വഴിവിട്ട പെരുമാറ്റം ഗതാഗത വകുപ്പിന്റെ പരിധിയില്‍ മാത്രം വരുന്നതല്ല. ജനങ്ങളുടെ ജീവനുഭീഷണിയാല്ലാത്ത നിയമലംഘനങ്ങള്‍ക്ക് തടവോ പിഴയോ മാത്രമായിരിക്കും ശിക്ഷ. ചില നിയമ ലംഘനങ്ങള്‍ക്ക് 30000 ദിര്‍ഹം വരേ പിഴ അടക്കേണ്ടി വരും. ഇത്തരക്കാരുടെ ലൈസന്‍സ് നിശ്ചിത കാലത്തേക്ക് തടഞ്ഞു വയ്ക്കുകയും ചെയ്യും. ഗുരുതരമായ കേസുകളില്‍ അറസ്റ്റ് അനിവാര്യമായിരിക്കും. പൊതുവഴികള്‍ ജനങ്ങളുടെ ജീവനെ ബാധിക്കും വിധം പരിശീലനം നടത്താനുള്ള കളരിയല്ലെന്നു അല്‍ഫലാസി ഓര്‍മിപ്പിച്ചു.
ഗുരുതരം ഈ നിയമലംഘനങ്ങള്‍
റോഡു പ്രയോജനപ്പെടുത്തുന്നവര്‍ക്ക് അനുസരിച്ച് വാഹനം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അടുപ്പിച്ചോടിപ്പിക്കുക , ലൈനുകള്‍ മാറി വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക, മണിക്കൂറില്‍ 200കി. മീ. വേഗത്തില്‍ വരേ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ശിക്ഷ കനപ്പിക്കണമെന്നാണ് ഗതാഗത സുരക്ഷ മേഖലയിലുള്ള വിദഗ്ദധരുടെ വിലയിരുത്തല്‍. വാഹനങ്ങള്‍ തമ്മിലുള്ള അകലം പകര്‍ത്തുന്നതിനായി റോഡുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ പകര്‍ത്തിയ നിയമലംഘനങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇതിനോട് അനുബ്നധമായി മേജര്‍ അല്‍ സഫീന്‍ വെളിപ്പെടുത്തി. വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടങ്ങളില്‍ പോയവര്‍ഷം 42 പേരാണ് മരിച്ചത്.
വാഹനവുമായി അകലം പാലിക്കാത്തതിനാലുണ്ടായ അപകടത്തില്‍ 38 ആളുകളുടെ ജീവനും നഷ്ടപ്പെട്ടു. പൊടുന്നനെ ലൈന്‍ മാറിയത് മൂലമുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 37 ആയിരുന്നു. ദുബായ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് അമിതവേഗം 15 പേരുടെ ജീവന്‍ റോഡില്‍ പൊലിയാന്‍ ഇടയാക്കിയിട്ടുണ്ട്. മതിയായ അകലം പാലിക്കാത്തതിനാല്‍ മൂന്നു ദിവസം മുന്‍പ് ഒരു സൈക്കിള്‍ സവാരിക്കാരന്‍ വാഹനം ഇടിച്ചു മരിച്ച കേസും അധികൃതര്‍ എടുത്തുകാട്ടി.