റിയാദ് : കഴിഞ്ഞ ജനുവരിയില്‍ ജിദ്ദയില്‍ ആക്രമണത്തിനു പദ്ധതിയിട്ടവരില്‍ രണ്ട് സൗദി ഭീകരര്‍ കൂടി പിടിയിലായതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 46 ആയി. ഇതില്‍ 32 പേരും സ്വദേശികളാണ്. 14 പേർ പാക്കിസ്ഥാന്‍, യെമന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍ എന്നീ രാജ്യക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു . ജിദ്ദയിലെ അല്‍മഹാമീദ് ഡിസ്ട്രിക്ടില്‍ വിശ്രമ കേന്ദ്രവും ഫ്‌ളാറ്റും വാടകക്കെടുത്ത് ഒളിച്ചു കഴിഞ്ഞ സഈദ് സ്വാലിഹ് സഈദ് അല്‍സഹ്‌റാനി, ഇബ്രാഹിം സ്വാലിഹ് സഈദ് അല്‍സഹ്‌റാനി എന്നിവരാണ് പിടിയിലായത്.ഇവരെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരുടെ സങ്കേതത്തില്‍നിന്ന് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തി. ഭീകര സംഘത്തിന് രാജ്യത്ത് നടന്ന ഒന്നിലധികം ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്നും മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.
അല്‍ഹറാസാത്ത് വിശ്രമകേന്ദ്രം സുരക്ഷാ വിഭാഗം കഴിഞ്ഞ ജനുവരിയില്‍ പരിശോധന നടത്തുന്നതിന് മുമ്പായി ഭീകരര്‍ കൂട്ടത്തിലുള്ള ഒരാളെ വധിച്ചതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു. സുരക്ഷാ വിഭാഗം തേടുന്ന ഭീകരന്‍ മുത്വീഅ് സാലിം യുസ്‌രി അല്‍സ്വഈരിയാണ് കൂട്ടാളികളാല്‍ കൊല്ലപ്പെട്ടത്. ഡി.എന്‍.എ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള ഇയാളുടെ സന്നദ്ധത തങ്ങള്‍ക്ക് വിനയാകുമെന്ന ഭീതിയാണ് ഭീകരരെ ഇതിന് പ്രേരിപ്പിച്ചത്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ച് വധിച്ചതിന് ശേഷം ശരീരം വെട്ടിനുറുക്കി ഇവിടെ തന്നെ മറവ് ചെയ്യുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ മൃതശരീരം പുറത്തെടുത്തു. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ മുത്വീഅ് അല്‍സ്വഈരി നിരവധി കേസുകളില്‍ പ്രതിയാണ്.
കഴിഞ്ഞ വര്‍ഷം റംസാനിൽ മദീന മസ്ജിദുന്നബവിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ സൗദി പൗരന്‍ നായിര്‍ മുസ്‌ലിം ഹമ്മാദ് അല്‍നജീദിയുമായി ബന്ധമുള്ളവരും അറസ്റ്റിലായിട്ടുണ്ട്. ജിദ്ദയില്‍ ഡോ. സുലൈമാന്‍ ഫഖീഹ് ആശുപത്രിക്ക് മുമ്പില്‍ പാക് പൗരന്‍ അബ്ദുല്ല ഖുല്‍സാര്‍ഖാന്‍ ചാവേറായി പൊട്ടിത്തെറിച്ച സംഭവത്തിലും സംഘത്തിന് പങ്കുണ്ട്. അല്‍നസീം ഡിസ്ട്രിക്ടിലെ ഫ്‌ളാറ്റിൽ നിന്ന് സൗദി ഭീകരന്‍ ഹുസാം ബിന്‍ സ്വാലിഹ് ബിന്‍ സംറാന്‍ അല്‍ജുഹനിയെ പിടികൂടാനും കഴിഞ്ഞിരുന്നു. ഭാര്യയാണെന്ന് അവകാശപ്പെട്ട് കൂടെ താമസിപ്പിച്ചിരുന്ന പാക്കിസ്ഥാന്‍കാരി ഫാത്തിമ റംസാന്‍ ബലൂശി അലി മുറാദിനെയും ഇവിടെ നിന്ന് പിടികൂടി.