റിയാദ്: സൗദിയിൽ വിദേശികള്‍ക്ക് രണ്ട് മൊബൈല്‍ ഫോൺ കണക്ഷനുകള്‍ മാത്രമായി പരിമിതപ്പെടുത്തിയുള്ള തീരുമാനം താത്കാലികമാണെന്ന് സൗദി ടെലികോം അതോറിറ്റി അറിയിച്ചു . സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് സിം കാര്‍ഡുകള്‍ എടുക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.കൂടുതല്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ കരസ്ഥാമാക്കി ചിലര്‍ ഭീകര പ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശികൾ കുടുതല്‍ മൊബൈല്‍ ഫോൺ കണക്ഷനുകള്‍ കരസ്ഥമാക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്.മൊബൈല്‍ ഫോൺ കണക്ഷനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് തങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുകയും നഷ്ടത്തിനു ഇടയാക്കുകയും ചെയ്തതായി പല മൊബൈല്‍ ഫോണ്‍ കമ്പനികളും പരാതിപെട്ടിരുന്നു.
മൊബൈൽ ഫോൺ കണക്ഷനുകളിൽ ഒരു വർഷത്തിനിടെ ഒമ്പതു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2015 ൽ സൗദിയിൽ 52.8 ദശലക്ഷം മൊബൈൽ ഫോൺ കണക്ഷനുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷാവസാനം മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 47.9 ദശലക്ഷമായി കുറഞ്ഞു. മൊബൈൽ ഫോൺ കണക്ഷനുകളിൽ 39.1 ദശലക്ഷം പ്രീപെയ്ഡ് കണക്ഷനുകളും 8.8 ദശലക്ഷം പോസ്റ്റ് പെയ്ഡ് കണക്ഷനുകളുമാണ്. സിം കാർഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചതും വിദേശികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സിം കാർഡുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചതും മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം കുറയാൻ ഇടയാക്കിയ കാരണങ്ങളാണ്.