അച്ചടി മാധ്യമങ്ങളിലെ മഹാൻമാരായ പത്രാധിപൻമാരാണ് സാഹിത്യത്തെ വളർത്തിയതെന്ന് സക്കറിയ. എന്നാല്‍ എഴുത്തിന്‍റെ പുതിയ ലോകം തീർക്കുന്ന സമൂഹ മാധ്യമങ്ങളുടെ പ്രശ്നം എഡിറ്റർ ഇല്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ഗലേറിയ ഗാലന്‍റ് സാഹിത്യപുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ എഴുത്തുകാർക്ക് സ്വയം അടയാളപ്പെടുത്താനുള്ള ഒരിടമാണ് സോഷ്യൽ മീഡിയ. പേരെടുത്ത ചില എഴുത്തുകാരും ഇതിന്‍റെ ഗുണഫലം അനുഭവിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളെ നന്നായി ഉപയോഗിച്ചതിലൂടെ പ്രവാസ ലോകത്തിന്‍റെ ശ്രദ്ധ അവാര്‍ഡ് രൂപത്തില്‍ എഴുത്തുകാരെ തേടിയെത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കവി സച്ചിദാനന്ദന്‍, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. നോവലിന് ഇന്ദുമേനോന്‍, കഥയ്ക്ക് തോമസ് ജോസഫ്, കവിതയ്ക്ക് വീരാന്‍കുട്ടി, പ്രവാസി സാഹിത്യത്തിന് രാജേഷ് ചിത്തിര എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയുടെ ചെക്ക് ഗലേറിയ മേധാവി മനോജ് കളമ്പൂര്‍ കൈമാറി. അറബ് കവി ഡോ.ഷിഹാബ് ഗാനിമിനെയും കെ. മോഹൻ കുമാറിനേയും ചടങ്ങില്‍ ആദരിച്ചു. തസറാക് ഡോട്ട് കോമിന്‍റെ ആഭിമുഖ്യത്തില്‍ സെമിനാറുമുണ്ടായിരുന്നു.