തൊഴിലിടങ്ങളിൽ പരുക്കേൽക്കുന്നവരുടെ ചികിത്സാ ചെലവ് തൊഴിലുടമ വഹിക്കണമെന്ന് സ്വദേശി വൽക്കരണ മാനവ വിഭവ ശേഷി മന്ത്രാലയ അധികൃതർ. ജോലിക്കിടെ അപകടം സംഭവിക്കുന്നവർക്ക് ശമ്പളത്തോടൊപ്പമുള്ള അവധിയാണ് നൽകേണ്ടത്.
1980 ലെ യു എ ഇ ഫെഡറൽ തൊഴിൽ നിയമം എട്ടാം നമ്പർ, തൊഴിലാളി , തൊഴിലുടമ തമ്മിലുള്ള ബന്ധവും തൊഴിലാളികളുടെ അവകാശവും പരാമര്ശിക്കുന്നതാണ്. ഇതുപ്രകാരം തൊഴിലിടങ്ങളിൽ പരുക്കേൽക്കുന്നവരുടെ ചികിത്സ തൊഴിൽ സ്ഥാപനം വഹിക്കണമെന്ന് മന്ത്രാലയത്തിലെ തൊഴിൽ സമ്പർക്ക വകുപ്പ് ഡയറക്ടർ മുഹമ്മദ് അഹ്മദ് മുബാറക് വ്യക്തമാക്കി. തൊഴിലാളിയുടെ ചികിത്സാ ചെലവുകളും കമ്പനി വഹിക്കണം. നിശ്ചിത ചികിത്സാ കാലയളവിൽ ശമ്പളം നൽകി ആകണം അവധി നൽകേണ്ടതെന്നും മുഹമ്മദ് ഓർമിപ്പിച്ചു.
അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് തൊഴിലാളിയുടെ വിസ റദ്ദാക്കേണ്ടി വന്നാൽ എല്ലാവിധ തൊഴിൽ അവകാശങ്ങളും നല്കണം. ശമ്പളം, അവധിയുടെ അലവൻസ്, തൊഴിൽ അവസാനിപ്പിക്കുമ്പോൾ നൽകേണ്ട സർവീസ് കാല ആനുകൂല്യം എല്ലാം നൽകേണ്ടത് സ്‌പോൺസറുടെ ബാധ്യതയാണ്. പരുക്കേറ്റതിനാൽ നൽകേണ്ട ചികിത്സ ചെലവ് വൈദ്യ പരിശോധന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കേണ്ടത്.
ശാരീരിക ക്ഷമതയുടെ സ്ഥിതി, അപകട കാരണം, സംഭവിച്ച തിയതി , തൊഴിലിയുടെ സേവന കാലം , ചികിത്സയ്ക്ക് വേണ്ടിവരുന്ന കാലാവധി ഇതെല്ലാം ചികിത്സ തുക കണക്കാക്കുന്നതിനു പരിഗണിക്കുന്ന ഘടകങ്ങളാണ്. തൊഴിലെടുക്കാൻ കഴിയാത്ത വിധം ശാരീരിക പ്രയാസം നേരിടുന്നെങ്കിൽ അക്കാര്യം പ്രത്യേകം പരിഗണിക്കും. അർദ്ധ , പാർശ്വ ശാരീരിക പ്രായാസങ്ങളാണ് പരിക്കുമൂലം സംഭവിച്ചതെങ്കിൽ അതിനുള്ള സഹായധനവും സ്പോൺസർ വൈദ്യ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി നല്കണം. ശാരീരിക അവശത ഉണ്ടെകിലും തൊഴിലിൽ തുടരാൻ കഴിയുമെങ്കിൽ അക്കാര്യവും പരിഗണിക്കുന്നതാണ് തൊഴിൽ ചട്ടമെന്ന് മുഹമ്മദ് മുബാറക് സൂചിപ്പിച്ചു.
പരുക്കേറ്റ തൊഴിലാളിയുടെ പ്രശ്നങ്ങൾ തൊഴിലുടമ അനുഭാവപൂർവം കാണുന്നില്ലെങ്കിൽ മന്ത്രാലയത്തിൽ പരാതി നൽകണം. ഈ പരാതി പരിഗണിച്ചു തൊഴിലാളിക്ക് അർഹമായ മുഴുവൻ അവകാശവും സ്പോൺസറിൽ നിന്നും മന്ത്രാലയം ഈടാക്കി തൊഴിലാളിക്ക് നൽകുമെന്ന് മുഹമ്മദ് പറഞ്ഞു.
Advertisement