റിയാദ് :സൗദിയിൽ ഇന്ത്യൻ യുവതിയെ ഏജന്റുമാർ സ്‌പോൺസർക്ക് വിറ്റ സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടൽ . മുപ്പത്തൊൻപതുകാരിയായ സൽമ ബീഗത്തെ സ്‌പോൺസറിൽ നിന്നു രക്ഷപ്പെടുത്തി തിരിച്ചയയ്ക്കാൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് സുഷമ സ്വരാജ് നിർദേശം നൽകി.ഹൈദരാബാദിലെ ബാബ നഗർ സി ബ്ലോക്കിൽ താമസിക്കുന്ന സൽമ ബീഗത്തെ വീസ ഏജന്റുമാർ സൗദി സ്വദേശിക്ക് മൂന്നു ലക്ഷം രൂപക്ക് വിറ്റുവെന്ന മാധ്യമ വാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. സൽമ ബീഗത്തെ വീസ നൽകി സൗദിയിലേക്കയച്ച ഏജന്റുമാർക്കർതിരെ നടപടിയെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസിനോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
വീട്ട് ജോലിക്കെന്ന പേരില്‍ സൗദിയിലെത്തിച്ച യുവതിയെ സ്‌പോണ്‍സര്‍ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സ്‌പോണ്‍സര്‍ക്ക് തന്നെ വിറ്റ കാര്യവും , തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സൽമ ബീഗം മകൾ ക്കയച്ച ഓഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരായ ഷാഫി,അക്രം എന്നിവരാണ് വീസ നൽകിയതെന്ന് മകൾ സമീന കാഞ്ചൻ ഗംഗ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയില്‍ പറയുന്നു. തന്റെ മാതാവ് സൗദിയില്‍ പലതരത്തിലും പീഡിപ്പിക്കപ്പെടുന്നുവെന്നും നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്‌പോണ്‍സര്‍ സമ്മതിക്കുന്നില്ലെന്നും മകള്‍ സമീന നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌പോണ്‍സറെ വിവാഹം കഴിക്കണമെന്ന കരാറില്‍ ഒപ്പിടാന്‍ തയ്യാറാവാതിരുന്നതോടെയാണ് പീഡനം തുടങ്ങിയത്.
വീട്ടുജോലിക്കായി ഇക്കഴിഞ്ഞ ജനുവരി 21നാണ് സൽമ ബീഗം സൗദിയിലേക്ക് തിരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും കടവുമാണ് സൽമ ബീഗത്തെ സൗദിയിലേക്ക് ജോലി തേടി പോകാൻ പ്രേരിപ്പിച്ചത്.
Advertisement