ഒമാനില്‍ ശുചിത്വ നിയമ ലംഘനങ്ങള്‍ക്ക് വര്‍ധിപ്പിച്ച ശിക്ഷ ഇന്ന് മുതല്‍ നിലവില്‍ വരും. പൊതുജനാരോഗ്യവും ശുചിത്വവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമ ഭേദഗതിയെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. മാലിന്യങ്ങളും ചപ്പുചവറുകളും പൊതുസ്ഥലങ്ങളിലോ ഒഴിഞ്ഞിടത്തോ തള്ളിയാൽ ആയിരം റിയാൽ ആയിരിക്കും പിഴ. വാദികളിൽ മാലിന്യം തള്ളുന്നവർക്കും ഇത് ബാധകമാണ്. കുറ്റകൃതം ആവർത്തിക്കുന്നപക്ഷം പിഴ ഇരട്ടിയാകും. നിക്ഷേപിച്ച മാലിന്യം 24 മണിക്കൂറിനുള്ളിൽ നഗരസഭയുടെ മാലിന്യപ്പെട്ടിയിലേക്കോ അംഗീകൃത മാലിന്യശേഖരണ സ്ഥലത്തേക്കോ മാറ്റിയില്ലെങ്കില്‍ പിഴ സംഖ്യയിൽ ലെവിയും ചുമത്തും. അവശിഷ്ടങ്ങൾ, കടപുഴകിയ മരങ്ങൾ, പഴകിയ ഫർണിച്ചറുകൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയ മാലിന്യപ്പെട്ടിക്ക് പുറത്ത് ഇടുന്നവര്‍ക്ക് അമ്പത് റിയാല്‍ പിഴയുണ്ട്.
കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. പൊതുനിരത്തിൽ തുപ്പിയാൽ 20 റിയാൽ ഈടാക്കും. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ പൊതുനിരത്തിലോ മാലിന്യപ്പെട്ടികൾക്ക് സമീപമോ ഇട്ടാൽ നൂറ് റിയാൽ നൽകേണ്ടി വരും. ഭക്ഷ്യസുരക്ഷ നിയമലംഘനം, ബഹുനില കെട്ടിടങ്ങളിലെ മാലിന്യ നിർമാർജനത്തിലെ പോരായ്മ, പൊതുസ്ഥലങ്ങളിലേക്കും പൊതു റോഡുകളിലേക്കും അഴുക്കുവെള്ളം ഒഴുക്കൽ, സംസ്കരിക്കാത്ത മലിനജലം ജലസേചനത്തിന് ഉപയോഗിക്കൽ, 18 വയസ്സിൽ താഴെ പ്രായമുള്ളവരുടെ ശീഷ ഉപയോഗം, താമസയിടങ്ങളിൽ അനധികൃതമായി ആടുമാടുകളെയും കോഴികളെയും വളർത്തൽ തുടങ്ങി വിവിധ നിയമലംഘനങ്ങളിലും പിഴസംഖ്യ വർധിപ്പിച്ചിട്ടുണ്ട്.