ജോലി വാഗ്ദാനം ചെയ്ത് തെലങ്കാന സ്വദേശിനിയായ യുവതിയെ സൗദിയിലെത്തിച്ച് സ്പോൺസർക്ക് വിറ്റതായി മകളുടെ പരാതി. ഹൈദരാബാദിലെ ബാബ നഗർ സി ബ്ലോക്കിൽ താമസിക്കുന്ന മുപ്പത്തൊൻപത്കാരിയായ സൽമ ബീഗത്തെ വീസ ഏജന്റുമാർ സൗദി സ്വദേശിക്ക് മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന പരാതിയുമായാണ് മകൾ രംഗത്തെത്തിയത്. വീട്ട് ജോലിക്കെന്ന പേരില്‍ സൗദിയിലെത്തിച്ച യുവതിയെ സ്‌പോണ്‍സര്‍ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.
സ്‌പോണ്‍സര്‍ക്ക് തന്നെ വിറ്റ കാര്യം സല്‍മ മകളെ മൊബൈല്‍ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. നാട്ടുകാരായ ഷാഫി, അക്രം എന്നിവരാണ് വീസ നൽകിയത് .മകൾ സമീന നൽകിയ പരാതിയില്‍ കാഞ്ചന്‍ജംഗ പൊലീസ് വീസ ഏജന്റുമാര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിസാ ഏജന്റുമാരായ അക്രം, ഷാഫി എന്നിവരെ തിരിച്ചറിഞ്ഞതായും , തന്റെ മാതാവ് സൗദിയില്‍ പലതരത്തിലും പീഡിപ്പിക്കപ്പെടുന്നുവെന്നും നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്‌പോണ്‍സര്‍ സമ്മതിക്കുന്നില്ലെന്നും മകള്‍ സമീന നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് വിസാ ഏജന്റ് അക്രമിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്‌പോണ്‍സറെ വിവാഹം കഴിക്കണമെന്ന കരാറില്‍ ഒപ്പിടാന്‍ തയ്യാറാവാതിരുന്നതോടെയാണ് പീഡനം തുടങ്ങിയത്. തുടര്‍ന്നാണ് സൽമ ബീഗത്തെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്. ഫെബ്രുവരി 20 നുള്ളില്‍ ഉമ്മയെ തിരിച്ചെത്തിക്കുമെന്നാണ് അക്രം ബന്ധുക്കളെ ആദ്യം അറിയിച്ചതെങ്കിലും ഇതുവരെ തിരിച്ചെത്തിച്ചില്ലെന്ന് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടുജോലിക്കായി ഇക്കഴിഞ്ഞ ജനുവരി 21നാണ് സൽമ ബീഗം സൗദിയിലേക്ക് തിരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും കടവുമാണ് സൽമ ബീഗത്തെ സൗദിയിലേക്ക് ജോലി തേടി പോകാൻ പ്രേരിപ്പിച്ചത്.
Advertisement