ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മസ്കത്ത് നഗരസഭ. രണ്ടായിരം റിയാല്‍ വരെ പിഴയും ലൈസന്‍സ് റദ്ദാക്കലും അടക്കമുള്ള കടുത്ത ശിക്ഷകളായിരിക്കും ഇനി നിയമലംഘകര്‍ നേരിടേണ്ടി വരിക.
പൊതുജനാരോഗ്യ സംരക്ഷണ നടപടികള്‍ കാര്യകക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് മസ്കത്ത് നഗരസഭ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്. ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന കേസുകളില്‍ റസ്റ്ററന്‍റ്, ഹോട്ടല്‍ ജീവനക്കാര്‍ പ്രതീകളാണെന്ന് കണ്ടെത്തിയാല്‍ ഓരോ കേസിലും രണ്ടായിരം റിയാല്‍ വരെ പിഴ ചുമത്താമെന്ന് പുതിയ നിയമഭേദഗതി വ്യക്തമാക്കുന്നു. ഒപ്പം ഒാരോ കുറ്റത്തിനും പത്ത് ദിവസം വരെ സ്ഥാപനം അടച്ചിടേണ്ടി വരും. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കും.
റദ്ദാക്കിയത് മുതൽ ആറു മാസ കാലയളവ് വരെ ലൈസൻസ് അനുവദിക്കാതിരിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ശരിയായ രീതിയിൽ അല്ലാതെ ഭക്ഷണം തയാറാക്കുന്ന ഭക്ഷണശാലകൾക്ക് അമ്പത് റിയാൽ പിഴ ചുമത്തും. നിയമലംഘനം തിരുത്താൻ മൂന്ന് ദിവസം വരെ സമയം അനുവദിക്കുകയും ചെയ്യും. മോശം ഭക്ഷണം വിതരണം ചെയ്താൽ അഞ്ഞൂറ് റിയാലായിരിക്കും പിഴ. പ്രാണികളെയോ പല്ലികളെയോ എന്തെങ്കിലും മാലിന്യമോ ഭക്ഷണത്തിൽ കണ്ടാൽ റസ്റ്റോറൻറ് മൂന്ന് ദിവസത്തേക്ക് അടച്ചിടുകയും അഞ്ഞൂറ് റിയാൽ പിഴ ചുമത്തുകയും ചെയ്യും.