അബുദാബിയിൽ വാഹനത്തിൽനിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിയുന്നവർക്ക് പിഴ ആയിരം ദിർഹമെന്ന് അധികൃതർ. പരിസ്ഥിതിക്ക് പരുക്കേൽപ്പിക്കുന്ന പെരുമാറ്റങ്ങൾക്ക് ശിക്ഷ കനപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്.വാഹനത്തിന്റെ ഗ്ലാസ്സ് താഴ്ത്തി ചവറുകൾ പുറത്തേക്കിടുന്നവർക്കുംപുകവലിച്ചു സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി എറിയുന്നവർക്കും പിഴയുടെ പിടിവീഴും. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസിൽ ആറു ബ്ലാക്ക് മാർക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പുകൾക്ക് നിർദേശം നൽകിയത്.
ജൂൺ പതിനഞ്ചു മുതൽ നിലവിൽ വരുന്ന പരിഷ്കരിച്ച ട്രാഫിക് നിയമത്തിൽ ഇതുവ്യക്തമാണെന്ന് അധികൃതർ അറിയിച്ചു. സിഗരറ്റ് വലിച്ചു ശേഷിപ്പ് പുറത്തേക്ക് എറിയുക മാത്രമല്ല വാഹനത്തിനുള്ളിലെ ആഷ്ട്രേ റോഡിലേക്ക് തട്ടിയാണ് ഡ്രൈവർമാർ കാലിയാക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കൂടാതെ പുകക്കുഴലിലെ അവശിഷ്ടങ്ങളും വാഹനം ഓടിച്ചും പാർക്ക് ചെയ്‌തും പുറത്തേക്ക് തട്ടുന്നത് ശീലമാക്കിയവരും വിരളമല്ല. ഇത്തരം പെരുമാറ്റങ്ങൾക്ക് പൊലീസ് നിരവധി ഡ്രൈവർമാർക്ക് നേരത്തെ പിഴ ചുമത്തിയിട്ടുണ്ട്.
ട്രാഫിക് സിഗ്‌നലുകളിലെ അൽപസമയ കാത്തിരിപ്പ് വാഹനവും പുകക്കുഴലുകളും ശുചീകരിക്കാനുള്ള അവസരമായി കണ്ടവരും പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നതായി അധികൃതര്‍ വെളിപ്പടുത്തി. വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകൾ പുറത്തേക്കിട്ടാലും പിഴവീഴുന്നത് വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും.
വാഹനത്തിന്റെ ഉത്തരവാദിത്വമുള്ള മുഖ്യവ്യക്തി ഡ്രൈവർ ആയിരിക്കുമെന്ന് നിയമം നിഷ്കർഷിക്കുന്നതിനാലാണ് പിഴയും ബ്ലാക്‌മാർക്കും വാഹനം ഓടിച്ചവരുടെ പേരിൽ ആക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.പരിസ്ഥിതിക്ക് പോറൽ ഏൽപ്പിക്കുന്ന തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷയാണ് പുതിയ ട്രാഫിക് നിയമ ഭേദഗതിയിലുള്ളതെന്ന്ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേ. ഗൈഥ് ഹസൻ അലസആബി പറഞ്ഞു. വാഹനത്തിൽ നിന്നും പരിധിയിലധികം പുക പ്രവഹിക്കുന്നതും പിഴകിട്ടാനുള്ള കാരണമാണ്. വാഹനത്തിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കാത്തത് മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് പിഴശിക്ഷ പുതിയ ട്രാഫിക് നിയമത്തിലുണ്ട്.
Advertisement