പലസ്‌തീൻ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ഉത്തരവാദിത്തം യുഎൻ രക്ഷാസമിതി നിർവഹിക്കണമെന്ന് യുഎന്നിലെ കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി ആവശ്യപ്പെട്ടു. മധ്യപൂർവ ദേശത്തെ സാഹചര്യങ്ങൾ സംബന്ധിച്ച് രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്‌തീനുമായി ബന്ധപ്പെട്ട് നിരവധി പ്രമേയങ്ങൾ രക്ഷാസമിതി അംഗീകരിച്ചുവെങ്കിലും ഇസ്രായേലിന്‍റെ ഇടപെടൽ കാരണം അവ പ്രാവർത്തിമാകാതെ പോകുകയാണ്. രാജ്യാന്തര നിയമവ്യവസ്ഥക്ക് അകത്തുനിന്ന് യുഎൻ പ്രമേയം നടപ്പിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിൽ രാജ്യാന്തര സമൂഹം പരാജയപ്പെടുകയാണെന്ന് മൻസൂർ അൽ ഉതൈബി പറഞ്ഞു. അധിനിവേശ മേഖലയിൽ ഇസ്രയേലിന്‍റെ നിയമവിരുദ്ധ ഇടപെടലുകൾ പലസ്‌തീൻ ജനതയെ കൂടുതൽ പ്രയാസപ്പെടുത്തുന്നു. മനുഷ്യാവകാശങ്ങളും രാജ്യാന്തര നിയമങ്ങളും ലംഘിക്കുകയാണ് ഇസ്രയേൽ. രാജ്യാന്തര നിയമവ്യവസ്ഥകൾക്ക് അനുസൃതമായേ അവിടെ സമാധാനം സാധ്യമാകൂ. പലസ്‌തീൻ ജനതയ്ക്ക് അവരുടെ രാഷ്ട്രീയമായ എല്ലാ അവകാശങ്ങളും അനുവദിച്ചുനൽകണം. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്‌തീൻ സാധ്യമാക്കണമെന്നും യുഎന്നിലെ കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി ആവശ്യപ്പെട്ടു.