ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ ഷാര്‍ജ പൊലീസ് രംഗത്ത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം ബോധവല്‍കരണവും ലക്ഷ്യമിടുന്നു.
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ടാണ്. എന്നാല്‍ പതിനഞ്ചും പതിനാറും വയസുകാരില്‍ പലരും വാഹനമോടിച്ചാണ് വിദ്യാലയങ്ങളില്‍ എത്തുന്നത്. സ്കൂള്‍ ബസില്‍ പോകുമ്പോഴുള്ള സമയ, ധന ലാഭം കണക്കിലെടുത്ത് രക്ഷിതാക്കളും ഇതിനെതിരെ കണ്ണടയ്ക്കുകയാണ് പതിവ്. ലൈസൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കണമെന്നാണ് ഗതാഗത നിയമം. നിയമലംഘകര്‍ക്ക് എതിരെയുള്ള പരാതി വര്‍ധിച്ച പശ്ചാത്തലത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മധ്യമേഖല പൊലീസ് മേധാവി കേണൽ അഹ്മദ് അബ്ദുല്ല ബിൻ ദർവീഷ് പറഞ്ഞു. കൂടാതെ സ്കൂള്‍, കോളജ്, സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബോധവല്‍കരണ ക്ലാസുകള്‍ നടത്തുമെന്നും അറിയിച്ചു.