യുഎഇയിൽ ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ദേശീയ നയം പ്രഖ്യാപിച്ചു. ദൃഡചിത്തരായ വ്യക്തികൾ എന്നായിരിക്കും ഇനി മുതൽ ഭിന്നശേഷിയുള്ളവരെ ഔദ്യോഗികമായി വിശേഷിപ്പിക്കുക.
ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഒട്ടേറെ പദ്ധതികളാണ് പുതിയ ദേശീയ നയത്തിൻറെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ച ദേശീയ നയം അനുസരിച്ച് ദൃഡചിത്തരായ വ്യക്തികൾ എന്നായിരിക്കും ഭിന്നശേഷിയുള്ളവരെ വിശേഷിപ്പിക്കുക. ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാഞ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ദൃഡചിത്തരായ വ്യക്തികൾക്കുള്ള സർവീസ് ഓഫീസർ എന്ന പേരിലായിരിക്കും ഈ പദവി.
ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി ഒരു ഉപദേശക സമിതിക്കും രൂപം നൽകും. ഭിന്നശേഷിയുള്ളവർക്ക് ആവശ്യമായ തരത്തിൽ ഉന്നത നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങളും പുതിയ നയം വിഭാവനം ചെയ്യുന്നു. നവജാത ശിശുക്കൾക്കുള്ള വൈകല്യങ്ങൾ ഒഴിവാക്കുന്നതിന് ഗർഭിണികൾക്ക് വൈദ്യപരിശോധന ഏർപ്പെടുത്തും. ഭിന്നശേഷിയുള്ളവർക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അധ്യാപകരെയും ഉറപ്പാക്കും. ഭിന്നശേഷിയുള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതും പുതിയ നയത്തിൻറെ ഭാഗമാണ്.