ജെ എൻ യു വിദ്യാർഥി നജീബ് അഹ്മദിന്റെ അമ്മ ഫാത്തിമ നഫീസും പീഡനത്തെ തുടർന്ന് മനം നൊന്തു മരണം വരിച്ച ജിഷ്‌ണുവിൻറെ അമ്മ മഹിജയും തെരുവിൽ ഇറങ്ങി സമരം ചെയ്തതതു മക്കളെ കുറിച്ചുള്ള ഉള്ളുരുക്കം കൊണ്ടായിരുന്നു.
പലസ്തീനിലെ നാസറിന്റെ ഉമ്മയുടെ കണ്ണീരും മക്കളെകുറിച്ചുള്ളതാണ്. ആ അമ്മയുടെ നാല് മക്കളെയാണ് ഇസ്രായീൽ സേന അറസ്റ്റുചെയ്ത് കൊണ്ടുപോയത്. നഷ്ടപ്പെട്ട മക്കളുടെ എണ്ണം കൂടുതലായതിനാൽ ദുഃഖവും ദുരിതവും കൂടാനാണ് സാധ്യത. ജന്മനാടിൻറെ മണ്ണും വിണ്ണും കവർന്നവർ അതേ അധിനിവേശ ധാർഷ്ട്യത്തോടെ തന്നെയാണ് മക്കളെ നിഷ്കരുണം കാരാഗൃഹത്തിലടച്ചത് . അവരെ വിട്ടുകിട്ടാൻ ഏപ്രിൽ പതിനേഴ് മുതൽ പട്ടിണിസമരത്തിലാണ് ഈ മാതാവ്. മക്കളിൽ ഒരാൾ നാടിനായുള്ള പോരാട്ടത്തിൽ നേരത്തെ രക്തസാക്ഷിയായിട്ടുണ്ട്.
റാമില്ലയിൽ നിന്നു അഭയാർത്ഥികളായി എത്തുന്നവരെ പാർപ്പിക്കുന്ന അംഅരി ക്യാംപിൽ കഴിയുന്ന ഈ മാതൃമനസ്സ് മക്കളെ കുറിച്ചുള്ള ഓർമയിൽ വിതുമ്പുകയാണ്. പലവിധ കുറ്റങ്ങൾ ചുമത്തി അവരെ അകാരണമായി ജയിലിലടച്ചവരുടെ കണ്ണുതുറപ്പിക്കാനുള്ള അമ്മയുടെ അവസാന പ്രതീക്ഷയാണ് പട്ടിണി സമരം. ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട മക്കളെ പുറത്തുവിടാൻ മാത്രം കനിവ്, കൊന്നുതള്ളുന്നത് ചര്യയാക്കിയവർക്ക് ഉണ്ടാകുമോ എന്നതു മാത്രമാണ് മനുഷ്യസ്നേഹികളുടെ സംശയം.