റിയാദ്: സൗദിയിൽ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്താനുദ്ദേശിക്കുന്ന പ്രത്യേക നികുതി (സെലക്ടിവ് ടാക്സ്) പദ്ധതിക്ക് ശൂറാ കൗൺസിൽ അംഗീകാരം നൽകി.പ്രത്യേക നികുതി സംബന്ധിച്ച് അന്തിമ അനുമതിക്കായി വിഷയം ക്യാബിനെറ്റിന് സമർപ്പിക്കാനും ശൂറാ കൗൺസിൽ യോഗം തീരുമാനിച്ചു.സൗദി കാബിനറ്റ് കൂടി അംഗീകരിച്ചു കഴിഞ്ഞാൽ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി നിയമ സാധുത വരുത്തി രണ്ടാഴ്ചക്കകം സെലക്ടീവ് ടാക്‌സ് സൗദി അറേബ്യയില്‍ പ്രാബല്യത്തിലാകും.
സൗദി അറേബ്യ അടക്കമുള്ള ആറു ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന തെരഞ്ഞെടുത്ത സാധനങ്ങൾക്കുള്ള പ്രത്യേക നികുതി (സെലക്ടിവ് ടാക്സ്) നിലവിൽ വരുന്നതോടെ സിഗരറ്റിനും ഊർജ പാനീയങ്ങൾക്കും നൂറു ശതമാനവും, ശീതള പാനീയങ്ങൾക്ക് അൻപത് ശതമാനവും വില വർധിക്കും. ഗൾഫ് സഹകരണ കൗൺസിൽ കഴിഞ്ഞവർഷം മുന്നോട്ടു വെച്ച ഈ നികുതി നിർദേശത്തിന് ഫെബ്രുവരിയിൽ സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.2017 ന്റെ രണ്ടാം പാദത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത സെലക്ടീവ് ടാക്‌സ് പ്രാബല്യത്തില്‍ വരുത്താന്‍ ജി.സി.സി രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു
ആരോഗ്യത്തിന് ഹാനികരമായ പുകയില ഉൽപന്നങ്ങൾക്കും , ഉയർന്ന ഊർജ പാനീയങ്ങൾക്കും നൂറു ശതമാനം നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഇവയുടെ വില്‍പന കുറയുമെന്നും സർക്കാർ വിലയിരുത്തുന്നു. പുതിയ നടപടിയിലൂടെ ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെയും ഊർജ പാനീയങ്ങളുടെയും മറ്റും ഉപഭോഗം അഞ്ചു മുതൽ പത്തു ശതമാനം വരെ കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം
സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് മുന്നോടിയായി പുകയില, ശീതള പാനീയം, ഊർജപാനീയം എന്നിവയുടെ കമ്പനികള്‍ അവരുടെ വിശദാംശങ്ങള്‍ സൗദി സകാത്ത് ആൻഡ് ഇൻകം വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സെലക്ടീവ് ടാക്‌സ് നടപ്പാക്കുമ്പോള്‍ വിലയില്‍ കൃത്രിമം കാണിക്കുന്ന വ്യാപാരികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിന് ശ്രമിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നത്. ഇതോടെ, ഒരു പാക്കറ്റ് സിഗരറ്റിന് 18 റിയാല്‍, ഒരു കുപ്പി ശീതള പാനീയത്തിന് 2.25 റിയാല്‍, എനര്‍ജി ഡ്രിംഗ്‌സിന് നിലവിലുള്ള നിരക്കിന്റെ ഇരട്ടി തുക ഉപയോക്താവ് നല്‍കേണ്ടിവരും.
Advertisement