യുഎഇയില്‍ നിന്ന് മണി എക്സ്ചേഞ്ചുകള്‍ മുഖേന നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശനിയാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ വന്നത്.
വിവിധ പണമിടപാട് സ്ഥാപനങ്ങൾ ഈടാക്കുന്ന പുതിയ നിരക്ക് അനുസരിച്ച് ആയിരം ദിര്‍ഹത്തിനു മുകളിലുള്ള ഓരോ ഇടപാടിനും ഇനിമുതൽ22 ദിര്‍ഹം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്‍കണം. ഇപ്പോള്‍ ഇത് 20 ദിര്‍ഹമാണ്. ആയിരം ദിര്‍ഹത്തിന് താഴെയുള്ള ഇടപാടുകള്‍ക്ക് 16 ദിര്‍ഹം ആയിരിക്കും സേവന നിരക്ക്. മുന്‍പ് ഇത് 15 ദിര്‍ഹമായിരുന്നു. എക്സ്ചേഞ്ചുകളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് നേരിയ തോതിലുള്ള നിരക്ക് വര്‍ധന കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.
2014ല്‍ ആണ് ഇതിനു മുൻപ്സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പരമാവധി നിരക്ക് വര്‍ധന രണ്ടു ദിര്‍ഹം ആയതു കൊണ്ട് തന്നെ ഇത് ഇടപാടുകാർക്ക് അധിക ഭാരമാകില്ലെന്നാണ് എക്സ്ചേഞ്ചുകളുടെ വിലയിരുത്തല്‍. യുഎഇയില്‍ നിന്ന് മാത്രം പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളര്‍ പ്രവാസികള്‍ വിവിധ എക്സ്ചേഞ്ചുകള്‍ വഴി നാട്ടിലേക്കയക്കുന്നുണ്ടെന്നാണ് കണക്ക്. വിദേശത്തേയ്ക്ക് പണമയക്കുന്ന കാര്യത്തില്‍ ലോകബാങ്കിന്‍റെ കണക്കനുസരിച്ച് നാലാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.
Advertisement