മധ്യപൂർവ ദേശത്ത് ഏറ്റവും മൽസര ക്ഷമതയുള്ള വിനോദ സഞ്ചാര മേഖല യുഎഇയുടെതാണെന്ന് ലോക സാന്പത്തിക ഫോറം. ആഗോള തലത്തിൽ ഇരുപത്തിയൊന്പതാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണെന്നതും മികച്ച അടിസ്ഥാന സൌകര്യങ്ങളുമാണ് മധ്യപൂർവദേശത്ത് ഏറ്റവും മൽസര ക്ഷമതയുള്ള വിനോദ സഞ്ചാരകേന്ദ്രമായി മാറാൻ യുഎഇ യെ സഹായിച്ചത്. ആഗോള റാങ്കിങ്ങിൽ സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ രണ്ടാം സ്ഥാനവും, യാത്രസൌകര്യങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനവും യുഎഇ നേടി.
ഖത്തറിനാണ് മധ്യപൂർവദേശത്ത് രണ്ടാം സ്ഥാനം. ബഹ്റൈൻ, സൌദി, ഒമാൻ, കുവൈത്ത് എന്നിങ്ങനെയാണ് പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങൾ. 136 രാജ്യങ്ങൾ ഇടം നേടിയ പട്ടികയിൽ സ്പെയിനാണ് ഒന്നാം സ്ഥാനം. ഫ്രാൻസ്, ജർമനി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളും മൽസരക്ഷമതയുടെ കാര്യത്തിൽ ആദ്യ അഞ്ചിൽ ഇടം നേടി.
ടൂറിസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ യുഎഇയും ഖത്തറും മികച്ച നിലവാരം പുലർത്തിയെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ലോക റാങ്കിങ്ങിൽ ഇത്തവണ താഴോട്ട് പോയി. ഗ്രീസും ദക്ഷിണകൊറിയയും പോലുള്ള രാജ്യങ്ങൾ എല്ലാ മേഖലകളിലും ബഹുദൂരം മുന്നേറിയതാണ് ഗൾഫ് രാജ്യങ്ങളുടെ റാങ്കിങ്ങിനെ ബാധിച്ചത്. മധ്യപൂർവ ദേശത്ത് ഏറ്റവും മോശം മൽസരക്ഷമതയുള്ള രാജ്യമായി സർവേയിൽ കണ്ടെത്തിയത് യെമൻ ആണ്.