വീസാ ചട്ടങ്ങൾ ലഘൂകരിച്ച് വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളുമായി ഒമാൻ. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതലായി വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യം.
ഇ വീസ സംവിധാനം അടക്കമുള്ള പുതിയ പദ്ധതികളിലൂടെ രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഒമാൻറെ ലക്ഷ്യം. ഇ വീസ സംവിധാനത്തെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ഇത് നടപ്പിൽ വരുത്തുക. അപേക്ഷ സമർപ്പിക്കുന്നതും പണം അടക്കുന്നതും വീസ അനുവദിക്കുന്നതും എല്ലാം ഉൾപ്പെടെ ഇലക്ട്രോണിക് രീതിയിലേക്ക് മാറും. ഇന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്ക് ഒാൺ അറൈവൽ വിസയടക്കം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവഴി ഒമാനിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ എത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഒാരോ വർഷവും വർധിച്ചുവരുകയാണ.
വീസ നടപടികൾ ലഘൂകരിക്കുന്നതിന് ഒമാൻ ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി കരാറിൽ ഒപ്പു വച്ചിട്ടുണ്ട്. എല്ലാ വർഷവും ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഡിസ്കവർ ഒമാൻസ് ബ്യൂട്ടി എന്ന പേരിൽ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞവർഷം ആരംഭിച്ച പരിപാടിക്ക് മികച്ച പ്രതികരണം ഉണ്ടായതിനെ തുടർന്ന് കൂടുതൽ വിപുലമായ രീതിയിലാകും ഡിസ്കവർ ഒമാൻ ഈ വർഷം മുതൽ നടത്തുക.