യുഎഇയിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി വെട്ടിക്കുറയ്ക്കാൻ തീരുമാനം. പുതിയ ഉത്തരവനുസരിച്ച് വിദേശികൾ അഞ്ചു വർഷം കൂടുന്പോൾ ഡ്രൈവിങ് ലൈസൻസ് പുതുക്കണം.
യുഎഇയിൽ സ്വദേശികൾക്കും വിദേശികൾക്കും പത്തു വർഷത്തെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസുകളാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് വിദേശികളുചെ ലൈസൻസിൻറെ കാലാവധിയിൽ മാറ്റം വരും. ഈ വർഷം ജൂലൈ മുതൽ പുതിയതായി ലൈസൻസ് എടുക്കുന്ന വിദേശികൾക്ക് രണ്ട് വർഷത്തെ കാലവധിയുള്ള ലൈസൻസായിരിക്കും അനുവദിക്കുക. രണ്ടുവർഷം കഴിയുന്പോൾ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി എടുക്കാം. തുടർന്ന് ഓരോ അഞ്ചു വർഷം കൂടുന്പോഴും ഡ്രൈവിങ് ലൈസൻസ് പുതുക്കണം. പത്തുവർഷ കാലാവധിയുള്ള നിലവിലെ ലൈസൻസുകൾ കാലാവധി തീരുന്ന വരെ ഉപയോഗിക്കാം.
കാലാവധി തീരുന്പോൾ ഇത്തരം ലൈസൻസുകളും അഞ്ചുവർഷത്തേക്ക് മാത്രമായിരിക്കും പുതുക്കി നൽകുക. എന്നാൽ സ്വദേശികളുടെ കാര്യത്തിൽ നിലവിലുള്ള രീതി തന്നെ തുടരും. ഡ്രൈവർ തസ്തികയിൽ ജോലിചെയ്യേണ്ടവർക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ ശാരീരികക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം സമർപ്പിക്കണം. രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നും ഇതിനായി വൈദ്യ പരിശോധന പൂർത്തിയാക്കണം. സുരക്ഷിതമായി വാഹനമോടിക്കുന്നതിനു തടസ്സമാകുന്ന രോഗങ്ങൾ ബാധിച്ചവർക്ക് ഡ്രൈവർ ജോലി ചെയ്യാൻ സാധിക്കില്ല. ഇത്തരം രോഗങ്ങളുടെ പട്ടിക അധികൃതർ ഉടൻ പ്രസിദ്ധപ്പെടുത്തും.