സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് കടമ്പകളേറെ. അപേക്ഷിക്കുന്നവര്‍ക്കു മുഴുവന്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കില്ല. കര്‍ശന വ്യവസ്ഥകളോടെയാണ് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുക. ചെറിയ വിഭാഗത്തിന് മാത്രമാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുക. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്നാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുള്ളവരെ കണ്ടെത്തുക . വൈജ്ഞാനിക, ശാസ്ത്ര, വ്യവസായ മേഖലകളില്‍ അപൂര്‍വമായ സവിശേഷതകളുള്ളവര്‍ക്കും സൗദിയില്‍ നിക്ഷേപം നടത്തുന്ന കമ്പനികളുടെ ഉടമകള്‍ക്കുമാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുണ്ടാവുക.
സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് രാജ്യത്തെ ഗ്രീന്‍ കാര്‍ഡ് സംരക്ഷിക്കും. സൗദികളുടെ തൊഴില്‍ സാധ്യതയെ ദോഷകരമായി ബാധിക്കാത്ത ഉന്നത യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്‍കും. ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുന്ന ഗ്രീന്‍ കാര്‍ഡ് പദ്ധതി വഴി നവീന ആശയങ്ങള്‍ ആര്‍ജിക്കുന്നതിന് രാജ്യത്തിന് സാധിക്കും. സൗദിയില്‍ നിക്ഷേപം നടത്തുന്നതിനും സ്ഥിരമായി താമസിക്കുന്നതിനും ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും തീവ്രവാദ, ഭീകരവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും അല്ലെന്ന് ഉറപ്പുവരുത്തിയാണ് വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുക.
സാമ്പത്തിക, വികസന സമിതി അധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവനം ചെയ്തിട്ടുള്ള പൗരത്വത്തിനു തുല്യമായ അവകാശങ്ങൾ നൽകുന്ന ഗ്രീൻ കാർഡ് ,അമേരിക്കയിലെ ഗ്രീൻ കാർഡ് പോലെ രാജ്യത്തിന് ഒരു ബാധ്യതയുമില്ലാതെ, അതേ സമയം വരുമാനവും വികസനവും ഒരു പോലെ സാധ്യമാകുന്ന നിക്ഷേപ സൗഹൃദ രാജ്യമായി സൗദി അറേബ്യയെ മാറ്റാനാണ് ലക്ഷ്യമിടുന്നത് .
വിദേശികൾക്ക് സൗദി അറേബ്യയോടുള്ള കൂറും താൽപര്യവും വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഇതുപകരിക്കും. ഗ്രീൻ കാർഡ് നടപ്പാക്കുന്നതിലൂടെ പ്രതിവർഷം പത്ത് ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വിദേശികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ തോത് ഗണ്യമായി കുറയാനും ഇതു സഹായിക്കും. ഇതിനു പുറമെ ബില്യൺ കണക്കിനു ഡോളറിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്തും. സ്‌പോൺസർഷിപ് സമ്പ്രദായംതന്നെ ഇല്ലാതാകും.