റിയാദ് : സമ്പൂർണ്ണ സൗദിവൽക്കരണം നടത്തിയ സൗദിയിലെ മൊബൈൽ ഫോൺ മേഖലയിൽ ഇതുവരെ 2187 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 1981 സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ നിയമ നടപടികൾക്കായി ശിക്ഷ തീരുമാനിക്കുന്ന കമ്മിറ്റിക്ക് കൈമാറി . 206 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
കഴിഞ്ഞ സെപ്റ്റംബര്‍ രണ്ട് മുതലാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കിയത് . സെപ്റ്റംബര്‍ രണ്ടു മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള എട്ടു മാസക്കാലത്ത് 15,892 മൊബൈല്‍ ഫോണ്‍ കടകളിലാണ് വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ച് പരിശോധനകള്‍ നടത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 3226 ഉം റിയാദില്‍ 2086 ഉം മൊബൈല്‍ ഫോണ്‍ കടകള്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയതായി പരിശോധനയില്‍ വ്യക്തമായി. വടക്കൻ അതിര്‍ത്തി പ്രവിശ്യയിലെ 170 മൊബൈല്‍ ഫോണ്‍ കടകൾ സമ്പൂര്‍ണ സൗദിവല്‍ക്കരണം പാലിച്ചു.
കിഴക്കന്‍ പ്രവിശ്യയില്‍ 3406 ഉം മക്ക പ്രവിശ്യയില്‍ 3150 ഉം റിയാദില്‍ 2527 ഉം അല്‍ഖസീമില്‍ 1905 ഉം അസീറില്‍ 1449 ഉം മദീനയില്‍ 1302 ഉം മൊബൈല്‍ ഫോണ്‍ കടകളിൽ പരിശോധനകള്‍ നടത്തി. സൗദിവല്‍ക്കരണം പാലിച്ചിട്ടുണ്ടെന്നും വിദേശികള്‍ ജോലി ചെയ്യുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിന് മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധനകള്‍ തുടരുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സൗദിവല്‍ക്കരണ തീരുമാനം ലംഘിക്കുന്ന മൊബൈല്‍ ഫോണ്‍ കടകളെ കുറിച്ച് ഓണ്‍ലൈന്‍ വഴിയോ ഏകീകൃത കസ്റ്റമര്‍ സര്‍വീസ് നമ്പറായ 19911 ല്‍ ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണ്
Advertisement